
ദോഹ: യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടങ്ങിയതോടെ ഖത്തറിലെയും ബഹ്‌റൈനിലെയും യുഎസ് എംബസികളിലെ ഉദ്യോഗസ്ഥർ ജാഗ്രതയിൽ. ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ‘ഡക്ക് ആൻഡ് കവർ’ സുരക്ഷാ നടപടികൾ എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുണ്ട്. ഉടനടിയുള്ള അപകടസാധ്യതയുടെ മുന്നറിയിപ്പ് ലഭിക്കുമ്പോഴാണ് ഇത്തരം സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇറാൻ ഖത്തറിലെ ഒരു യുഎസ് സൈനിക കേന്ദ്രത്തിനെതിരെ സൈനിക നടപടി ആരംഭിച്ചതായി ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാരാന്ത്യത്തിലെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് സൂചനകൾ വന്നതോടെ അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നൊരുക്കങ്ങൾ നടത്തിവരികയായിരുന്നു. ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനിൽ നിന്ന് തൊടുത്ത ഒന്നിലധികം മിസൈലുകൾ യുഎസ് നിരീക്ഷിച്ച് വരികയാണ് എന്നാണ് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്നും സിറ്റുവേഷൻ റൂമിലാണ്. ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലേക്കുള്ള ആക്രമണ ഭീഷണികൾ വൈറ്റ് ഹൗസും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷിച്ചുവരികയാണ് എന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ താവളം സന്ദർശിച്ചിരുന്നു. 2003 ന് ശേഷം ഈ താവളം സന്ദർശിക്കുന്ന ആദ്യത്തെ കമാൻഡർ ഇൻ ചീഫ് ആണ് അദ്ദേഹം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമാണിത്.