
വാഷിംഗ്ടൺ: ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിലാണെന്നും ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനഃപരിശോധിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദത്തെ തള്ളിയാണ് ട്രംപിൻ്റെ പ്രസ്താവന.
അമേരിക്ക ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ 16 മില്യൺ ഡോളർ സഹായമെത്തിച്ചുവെങ്കിലും അതിൽ പ്രയോജനമുണ്ടായില്ല. ആഴ്ചകൾക്ക് മുമ്പ് തന്നെ അമേരിക്ക ധനസഹായം അയച്ചെങ്കിലും ഭക്ഷണവും പണവും ഹമാസ് കൈക്കലാക്കുകയാണെന്നും അമേരിക്കയുടെ സഹായത്തിൽ ആരും നന്ദി പറഞ്ഞ് കണ്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇസ്രായേലിലെ അംബാസഡർ മൈക്ക് ഹക്കബിയും പുതിയ സഹായ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഗാസയിലെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ പരിശോധിക്കുന്നതിനായി വെള്ളിയാഴ്ച ഗാസയിലേക്ക് പോകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, ഗാസയിലെ സമാധാനശ്രമങ്ങൾക്ക് തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് പലസ്തീൻ അതോറിറ്റി, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നീ പലസ്തീനിലെ സ്വയംഭരണ സംഘടനകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
പലസ്തീൻ തീവ്രവാദികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം നൽകുന്നുവെന്നും ദേശീയസുരക്ഷ കണക്കിലെടുത്താണ് ഉപരോധത്തിലേക്ക് കടന്നതെന്നും യാത്രാവിസ നിഷേധിക്കുന്നതടക്കമുള്ള നടപടികൾ ഉപരോധത്തിന്‍റെ ഭാഗമായുണ്ടാകുമെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.