
വാഷിംഗ്ടൺ: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ കൂടെ താത്കാലിക നിയമപരിരക്ഷ റദ്ദാക്കാൻ യുഎസ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുമെന്നും ഏകദേശം ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചിട്ടുള്ളത്.
2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,32,000 പേരെയാണ് ഈ ഉത്തരവ് ബാധിക്കുക. സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇവര്‍ രാജ്യത്ത് എത്തിയത്. ഇവര്‍ക്ക് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന്‍റെ വിശദീകരണം. ഏപ്രില്‍ 24, അല്ലെങ്കില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങള്‍ക്കുള്ളിൽ അവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നയം നിലവില്‍ യുഎസിലുള്ളവരെയും ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന് കീഴില്‍ വന്നവരെയും ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുഎസിലേക്ക് വരാനും താല്‍ക്കാലികമായി താമസിക്കാനും അനുമതി നല്‍കാന്‍ പ്രസിഡന്റുമാര്‍ ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന്റെ ദുരുപയോഗം അവസാനിപ്പിക്കാനുള്ള മുന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് കര്‍ശനമായി നടപ്പാക്കുന്നത്.