
റിയാദ്: സൗദി അറേബ്യയിൽ റഷ്യ – യുക്രൈൻ വെടിനിർത്തലിനായുള്ള ചർച്ചകൾ തുടരുന്നു. കരിങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതും യുക്രൈൻ തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതി തടസപ്പെടാതിരിക്കാൻ ഉള്ള നടപടികളുമെല്ലാം ചര്‍ച്ച ചെയ്യും. പകരം റഷ്യയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ ഇളവുകളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ
ഊർജ്ജ – അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്ക് മേലുള്ള ആക്രമണം നിർത്തിവെയ്ക്കാനുള്ള ധാരണകൾക്കും ശ്രമമുണ്ട്. 30 ദിവസത്തെ വെടിനിർത്തല്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ നടക്കുന്നത്. യുക്രൈനും അമേരിക്കയും തമ്മിലുള്ള ചർച്ച നേരത്തെ പൂർത്തിയായിരുന്നു. ഇന്നത്തെ ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം സൗദിയിലെത്തി.
റഷ്യയുമായും യുക്രൈനുമായും വെവ്വേറെ ചർച്ചകളാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുമായി നടന്ന മൂന്നാംവട്ട ചർച്ച ഫലപ്രദമെന്നാണ് യുക്രൈൻ പ്രതിരോധമന്ത്രി റസ്റ്റം ഉമറോവ് പ്രതികരിച്ചത്. അതേസമയം ചർച്ചകളുടെ തുടക്കം മാത്രമാണിതെന്ന റഷ്യൻ നിലപാട് ധാരണയിലെത്താൻ കൂടുതൽ സമയമെടുക്കും എന്ന സൂചനകളും നൽകുന്നുണ്ട്.