‘പ്രസിഡന്‍റിന്‍റെ ധീരമായ നടപടി, ഇറാനിപ്പോൾ ആണവായുധത്തിൽ നിന്ന് വളരെ അകലെയാണ്’; വിശദീകരിച്ച് മാർക്കോ റൂബിയോ

വാഷിംഗ്ടണ്‍: യുഎസ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾ വളരെ പ്രധാനപ്പെട്ടതും കാര്യമായതുമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് യുഎസ് സെക്രട്ടറി മാർക്കോ റൂബിയോ. ഇത് അവരുടെ ആണവ ശേഷിയെ വളരെയധികം പിന്നോട്ട് വലിച്ചു. ചുരുക്കത്തിൽ, പ്രസിഡന്‍റ് ഈ ധീരമായ നടപടി സ്വീകരിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ അവർ ആണവായുധത്തിൽ നിന്ന് വളരെ അകലെയാണ് എന്ന് മാര്‍ക്കോ പറഞ്ഞു. വിവിധ ഘടകങ്ങൾക്ക് കാര്യമായതും വളരെ പ്രധാനപ്പെട്ടതുമായ നാശനഷ്ടങ്ങൾ സംഭവിച്ചു, അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് യുഎസിന്‍റെ വിശദീകരണം.

ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾക്കിടയിലാണ് മാര്‍ക്കോ റൂബിയോയുടെ ഈ വിലയിരുത്തൽ വരുന്നത്. അതേസമയം, ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയില്ലെന്ന് സൂചിപ്പിക്കുന്ന യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ ചോർന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഡോണൾഡ് ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് രംഗത്തെത്തി. ഈ വിവരങ്ങൾ ചോർത്തിയവരെ രാജ്യദ്രോഹികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റെയ്ഡിൽ 14 വലിയ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചിട്ടും, യുഎസ് ആക്രമണം ഇറാന്‍റെ ആണവ പരിപാടിയെ ഏതാനും മാസങ്ങൾ മാത്രമാണ് പിന്നോട്ട് നയിച്ചത് എന്നാണ് വെളിപ്പെടുത്തൽ വന്നത്.

സ്ഥലങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ചും ഇറാന്‍റെ ആണവ അഭിലാഷങ്ങളിൽ ഈ ആക്രമണങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമുള്ള യുഎസ് വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ ഇത് മാറിയേക്കാം. ഇത്തരം വിവരങ്ങൾ ചോർത്തുന്നത്, അത് എന്ത് വിവരമായാലും, ഏത് സൈറ്റിൽ നിന്നായാലും, അതിരുകടന്നതും രാജ്യദ്രോഹപരവുമാണ് എന്നത് പറയേണ്ടതില്ലല്ലോ എന്ന് വിറ്റ്കോഫ് പറഞ്ഞു.

More Stories from this section

family-dental
witywide