
വാഷിംഗ്ടൺ: സുപ്രീം കോടതി അനുമതിക്ക് ശേഷം നാടുകടത്തപ്പെട്ട എട്ട് കുടിയേറ്റക്കാരെ യുഎസ് ദക്ഷിണ സുഡാനിലേക്ക് അയച്ചു. നിയമപോരാട്ടങ്ങൾ കോടതിയിൽ നടന്നുകൊണ്ടിരിക്കെ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ ഒരു അമേരിക്കൻ സൈനിക താവളത്തിൽ ആഴ്ചകളോളം കഴിഞ്ഞ ശേഷമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടതുപോലെ ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനിൽ ഇവര്‍ എത്തിയത്. കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ, സായുധ പോരാട്ടം എന്നിവ കാരണം യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുള്ള രാജ്യമാണ് ദക്ഷിണ സുഡാൻ.
ക്യൂബ, ലാവോസ്, മെക്സിക്കോ, മ്യാൻമർ, വിയറ്റ്നാം, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈ കുടിയേറ്റക്കാർ വെള്ളിയാഴ്ചയാണ് ദക്ഷിണ സുഡാനിൽ എത്തിയത്. ഇവരെ നാടുകടത്താൻ സുപ്രീം കോടതി അനുമതി നൽകിയതിനെത്തുടർന്ന് ഒരു ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടത്തിന് മുന്നോട്ട് പോകാൻ അനുവാദം നൽകുകയായിരുന്നു. യുഎസിൽ അക്രമ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഇവരെന്ന് ഭരണകൂട ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് നിയമവാഴ്ചയ്ക്കും അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള വിജയമാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിസിയ മക്ലോഗ്ലിൻ ശനിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.













