
വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. ചൈനക്ക് പ്രത്യേക ഇളവ് നൽകി ഇന്ത്യയുമായുള്ള സഖ്യം തകർക്കരുതെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹേലിയുടെ വിമർശനം. ചൈനക്ക് ഇളവ് നൽകിയത് ഇരട്ടത്താപ്പാണെന്നും ട്രംപിന്റെ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും അവർ പറഞ്ഞു. അമേരിക്കയുടെ ശത്രുവായ ചൈനയെ വെറുതെ വിട്ട്, ഇന്ത്യയെപ്പോലുള്ള സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന കാരണത്താലാണ് ട്രംപ് ഇന്ത്യക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. എന്നാൽ റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനക്ക് 90 ദിവസത്തെ താരിഫ് ഇളവ് നൽകിയെന്നും ഹേലി എക്സിൽ കുറിച്ചു. ഇന്ത്യയുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ചൈനയുടെ ആഗോള സ്വാധീനത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ഹേലിയുടെ വാദം. അതേസമയം, ഹേലിയുടെ വിമര്‍ശനങ്ങളോട് അമേരിക്കയോ ട്രംപോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















