
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ തെരുവില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല പ്രതിഷേധത്തിലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രവർത്തി കണക്കിലെടുത്ത് വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. സ്പാനിഷിനില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു.
അമേരിക്കന്‍ സൈന്യത്തേക്കള്‍ ശക്തമായ സൈനികരെ സംഭാവന ചെയ്യാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രസംഗം. യുഎസ് സൈനികര്‍ തങ്ങളുടെ തോക്കുകള്‍ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. ‘ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ’ എന്നായിരുന്നു പെട്രോയുടെ വാക്കുകൾ.
ഇതിനെതിരെയാണ് പെട്രോയുടെ വിസ റദ്ദാക്കുമെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്‍വൈസി സ്ട്രീറ്റില്‍ വെച്ച് യുഎസ് സൈനികരോട് ട്രംപിന്റെ ഉത്തരവിനെ വിലകല്‍പ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ പെട്രോ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു.
എന്നാല്‍ പെട്രോ ഇതിനകം തന്നെ കൊളംബിയുടെ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് തിരിച്ചെന്നാണ് കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ പെട്രോയുടെ വിസയല്ല മറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടതെന്ന് കൊളംബിയന്‍ ആഭ്യന്തരമന്ത്രി എക്‌സിലൂടെ പ്രതികരിച്ചു.