
വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെ റഷ്യ-യുക്രൈൻ യുദ്ധത്തിൽ രൂക്ഷ വിമർശനവുമായി അമേരിക്ക. ഇരു രാജ്യങ്ങളു തമ്മിലുള്ള സംഘർഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ് കടന്നുപോവുന്നതെന്നും റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണ്.
റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27-നപ്പുറം ട്രംപ് നീട്ടുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഇഷ്‌ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവുമാണ്. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയിലും നന്മയിലും ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. ഇന്ത്യ ഇപ്പോൾ സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്നും നവാരോ പറഞ്ഞു.
യഥാർത്ഥത്തിൽ ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ആവശ്യമില്ല. ശുദ്ധീകരണത്തിലൂടെ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. അമേരിക്കയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ കിട്ടുന്ന പണം ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഉപയോഗിക്കുകയും അവ റിഫൈനറികളിൽ ശുദ്ധീകരിച്ച് ഒരുപാട് പണം ഉണ്ടാക്കുകയും ചെയ്യുന്നു.
റഷ്യക്കാരാവട്ടെ, ആ പണം ആയുധങ്ങൾ നിർമ്മിക്കാനും യുക്രൈനുകാരെ കൊല്ലാനും ഉപയോഗിക്കുന്നു, അതിനാൽ അമേരിക്കൻ നികുതിദായകർക്ക് യുക്രൈന് കൂടുതൽ സൈനിക സഹായം നൽകേണ്ടിവരുന്നു. ഇത് ഭ്രാന്താണെന്നും പ്രസിഡന്റ് ട്രംപ് ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.