
വാഷിംഗ്ടണ്‍ : കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യത്തിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് പുനരാരംഭിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. അനധികൃത കുടിയേറ്റക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തുന്നതിനെതിരായ കീഴ്ക്കോടതി ഉത്തരവ് ഉന്നതകോടതി റദ്ദാക്കി. ഇതോടെ ട്രംപിന്റെ നീക്കം വേഗത്തിലാകും. ഇത് ‘നിയമലംഘനത്തിനുള്ള പ്രതിഫലം’ ആണെന്ന് കാട്ടിയാണ് കോടതി ട്രംപ് ഭരണകൂടത്തിന് അനുകൂല വിധി നല്‍കിയത്.
ക്യൂബ, മെക്‌സിക്കോ, ലാവോസ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് കുടിയേറ്റക്കാരെ മെയ് മാസത്തില്‍ ദക്ഷിണ സുഡാനിലേക്ക് പോകുന്നതായി പറയപ്പെടുന്ന വിമാനത്തില്‍ നാടുകടത്തിയെന്ന കേസിലായിരുന്നു കോടതി വിധി വന്നത്. ഏറ്റവും മോശക്കാരായ ആളുകള്‍ എന്ന് മുദ്ര കുത്തിയാണ് ട്രംപ് ഭരണകൂടം ഇവരെ നാടു കടത്തിയത്.
ബോസ്റ്റണ്‍ ആസ്ഥാനമായുള്ള യുഎസ് ജില്ലാ ജഡ്ജി ബ്രയാന്‍ മര്‍ഫി, കുടിയേറ്റക്കാരുടെ വാദം കേള്‍ക്കണമെന്നും മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റിയാല്‍ പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നല്‍കിയ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ‘അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള വിജയമാണ് ഈ വിധി’ എന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.
എന്നാല്‍ തടവുകാരില്‍ പലര്‍ക്കും ക്രിമിനല്‍ ശിക്ഷകളൊന്നുമില്ലെന്ന് കുടിയേറ്റക്കാരുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ പറഞ്ഞു. വാദികളെ പ്രതിനിധീകരിച്ച നാഷണല്‍ ഇമിഗ്രേഷന്‍ ലിറ്റിഗേഷന്‍ അലയന്‍സ് കോടതി വിധിയെ ‘ഭയാനകമാണ്’ എന്ന് വിശേഷിപ്പിച്ചു. ഈ തീരുമാനം നാടുകടത്തപ്പെട്ടവരെ പീഡനത്തിനു വിധേയമാക്കി എന്ന് നാഷണല്‍ ഇമിഗ്രേഷന്‍ ലിറ്റിഗേഷന്‍ അലയന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ട്രീന റിയല്‍മുട്ടോ പറഞ്ഞു.
കഴിഞ്ഞ മാസം ബോസ്റ്റണ്‍ ആസ്ഥാനമായുള്ള അപ്പീല്‍ കോടതി കീഴ്ക്കോടതി വിധി തടയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ട്രംപ് ഈ കേസ് സുപ്രീംകോടതി ജഡ്ജിമാരുടെ മുമ്പാകെ കൊണ്ടുവന്നത്.