
ഷിക്കാഗോ: ഷിക്കാഗോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയിൽ തിരിച്ചടി. 6-3 എന്ന വോട്ടുകൾക്കാണ് സുപ്രീം കോടതി ട്രംപിന്റെ അടിയന്തര അഭ്യർത്ഥന തള്ളിയത്. കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ഷിക്കാഗോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കാനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.
ഇല്ലിനോയിയിലെ പ്രാദേശിക നിയമങ്ങൾ നടപ്പിലാക്കാൻ സൈന്യത്തെ ഉപയോഗിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നിർണായക നീക്കം. നാഷണൽ ഗാർഡിനെ ഫെഡറലൈസ് ചെയ്യാനുള്ള പ്രസിഡന്റിന്റെ കഴിവ് “അസാധാരണമായ” സാഹചര്യങ്ങളിൽ മാത്രമേ ബാധകമാകൂ എന്നും സുപ്രീം കോടതി പറഞ്ഞു.
കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഷിക്കാഗോയിൽ നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിക്കാൻ ട്രംപ് ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ നിയമപോരാട്ടം നടത്തിവരികയായിരുന്നു. സൈനിക വിന്യാസം തടഞ്ഞ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. തൻ്റെ രണ്ടാം ഊഴത്തിൽ സുപ്രീം കോടതിയിൽ നിന്ന് ട്രംപിന് ലഭിക്കുന്ന അപൂർവ്വമായ തിരിച്ചടിയാണിത്. ഇല്ലിനോയി ഗവർണർ ഇതിനെ “ഇല്ലിനോയിക്കും അമേരിക്കൻ ജനാധിപത്യത്തിനുമുള്ള ഒരു വലിയ വിജയം” എന്നാണ് വിശേഷിപ്പിച്ചത്.
പ്രകൃതി ദുരന്തങ്ങളോ വലിയ പ്രതിഷേധങ്ങളോ പോലുള്ള പ്രധാന വിഷയങ്ങളിൽ സാധാരണയായി പ്രതികരിക്കുന്ന സംസ്ഥാന അധിഷ്ഠിത സൈനികരാണ് നാഷണൽ ഗാർഡിൽ പ്രധാനമായും ഉൾപ്പെടുന്നത്.
US Supreme Court blocks Trump’s move to deploy National Guard in Chicago















