
ന്യൂയോർക്ക്: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ തള്ളി യു.എസ്. സുപ്രീംകോടതി.
പാകിസ്താനിൽ ജനിച്ച മുസ്‌ലിമായതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. ഇപ്പോൾ, അടിയന്തര അപേക്ഷ കൂടെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ റാണയെ സംബന്ധിച്ച് അവസാന വഴിയും അടഞ്ഞിരിക്കുകയാണ്.
കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. ജനുവരിയിൽ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്.
2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്.
US Supreme Court rejects Mumbai terror attack accused Tahavor Rana’s plea