
ഡൽഹി: ഇന്ത്യക്കെതിരെ അമേരിക്ക പുതിയ തീരുവ ഏര്‍പ്പെടുത്തിയാലും അത് അത്ര ആഘാതം രാജ്യത്തെ കയറ്റുമതി മേഖലയ്ക്കുണ്ടാക്കില്ലെന്ന് റിപ്പോര്‍ട്ട്. 15-20 ശതമാനം വരെ തീരുവ അമേരിക്ക കൂട്ടിയാലും ഇന്ത്യയുടെ കയറ്റുമതി ഏകദേശം 3-3.5 ശതമാനം മാത്രമേ കുറയൂ എന്നാണ് എസ്ബിഐ റിപ്പോര്‍ട്ടിൽ പറയുന്നത്. വര്‍ദ്ധിച്ച മൂല്യവര്‍ദ്ധനവ്, പുതിയ വ്യാപാര പാതകള്‍ എന്നിവയിലൂടെ യുഎസിന്‍റെ ഈ നീക്കം മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കുമെന്ന് എസ്ബിഐ പഠനത്തില്‍ വ്യക്തമാക്കുന്നു.
യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ത്യ മികച്ച വിപണി വളര്‍ത്തിയെടുത്തിട്ടുണ്ട്. അതായത് ഒരൊറ്റ വിപണിയെ ആശ്രയിക്കുന്നതില്‍ നിന്ന് മാറ്റം വരുത്താൻ ഇന്ത്യ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്ന തീരുവ നിരക്ക് താരതമ്യേന വലിയ മാറ്റങ്ങളില്ലാത്തതായിരുന്നു.
ഉദാഹരണത്തിന് 2018-ല്‍ 2.72 ശതമാനം ആയിരുന്ന തീരുവ 2021-ല്‍ 3.91 ശതമാനം ആയി വര്‍ദ്ധിച്ചു. 2022-ല്‍ തീരുവ 3.83 ശതമാനം ആയി ചെറുതായി കുറഞ്ഞു. ഇതേ സമയം തന്നെ യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള ഇന്ത്യ ചുമത്തുന്ന തീരുവ 2018-ല്‍ 11.59 ശതമാനം ആയിരുന്നത് 2022-ല്‍ 15.30 ശതമാനം ആയി വര്‍ധിച്ചിട്ടുമുണ്ട്.














