രണ്ട് ദശലക്ഷം വിദ്യാർഥി വായ്പകൾ എഴുതിത്തള്ളാൻ യുഎസ്; വലിയ സാമ്പത്തിക ആശ്വാസം

വാഷിങ്ടൺ : ഗവൺമെൻ്റ് ഷട്ട്ഡൗണിനെ തുട‍ർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന റിപ്പോർട്ട് യുഎസിൽനിന്നും പുറത്തുവരുന്നു. യുഎസിൽ ഫെഡറൽ വിദ്യാർഥി വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് വായ്പകളിൽ ഇളവ് ലഭിക്കും. ഇത് വർഷങ്ങളായി തിരിച്ചടവ് നടത്തുന്നവർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും.

ഇൻകം ബേസ്ഡ് റീപേയ്മെൻ്റ്(വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ്) പദ്ധതി പ്രകാരം രണ്ട് ദശലക്ഷം വിദ്യാർഥി വായ്പകൾ എഴുതിത്തള്ളാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഗവൺമെൻ്റ് ഷട്ട്ഡൗണിനെ തുട‍ർന്ന് വായ്പ ഇളവ് നിർത്തിവെച്ചേക്കുമെന്ന് ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടായിരുന്നു.

ഇൻകം ബേസ്ഡ് റീപേയ്മെൻ്റ് പദ്ധതി പ്രകാരം, 300 യോഗ്യമായ തവണകൾ അടച്ചവർക്ക് പൂർണമായ വായ്പാ ഇളവിന് അർഹതയുണ്ട്. യോഗ്യതാ സ്ഥിരീകരണം സംബന്ധിച്ച ഇമെയിലുകൾ വായ്പാ ഗുണഭോക്താക്കൾക്ക് നേരിട്ട് അയക്കുമെന്നാണ് വിവരം. വായ്പാ ഇളവിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ ഒക്ടോബർ 21ന് ശേഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.