യുഎസിലേക്കുള്ള യാത്രാവിലക്ക് : ഏതൊക്കെ രാജ്യങ്ങളെയാണ് ട്രംപിന്റെ ഉത്തരവ് ബാധിക്കുക?

വാഷിംഗ്ടണ്‍ : സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യക്കാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര നിരോധിക്കുകയോ കര്‍ശനമായി നിയന്ത്രിക്കുകയോ ചെയ്യുന്നതിലേക്ക് നീങ്ങി. യുഎസില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിക്കാനും, അവ പാലിക്കാത്ത രാജ്യങ്ങളുടെ പട്ടിക മാര്‍ച്ച് 21 നകം സമര്‍പ്പിക്കാനും ട്രംപ് തന്റെ ഭരണകൂടത്തോട് ഉത്തരവിട്ടു. മാത്രമല്ല, ബൈഡന്‍ ഭരണകാലത്ത് യുഎസില്‍ പ്രവേശിച്ച നിയന്ത്രണമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ കണ്ടെത്തി നീക്കം ചെയ്യാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇപ്പോള്‍ ട്രംപിന്റെ ഉത്തവിനെ തുടര്‍ന്നുണ്ടാകുന്ന നടപടികള്‍ ട്രംപ് തന്റെ ആദ്യ ടേമില്‍ ഏഴ് ഭൂരിപക്ഷ മുസ്ലീം രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തേക്കാള്‍ വ്യാപകമായിരിക്കും. അന്ന് അത് വിമാനത്താവളങ്ങളില്‍ വലിയ കുഴപ്പങ്ങള്‍ക്കും മതപരമായ വിവേചനം ആരോപിച്ചുള്ള കേസുകള്‍ക്കും കാരണമായിരുന്നു. ഇത്തവണ, ട്രംപ് യാത്രാ നിരോധനം നടപ്പിലാക്കാന്‍ കൂടുതല്‍ കര്‍ശനമായ ഒരു പ്രക്രിയയിലൂടെ കടന്നുപോയി.

പൗരന്മാര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയാനോ പരിമിതപ്പെടുത്താനോ കഴിയുന്ന 40-ലധികം രാജ്യങ്ങളുടെ പട്ടിക പരിഗണനയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ആ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ, ഭൂരിപക്ഷ ബുദ്ധമത ഹിമാലയന്‍ രാഷ്ട്രമായ ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്നു.

‘തീവ്ര ഇസ്ലാമിക ഭീകരരില്‍’ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, തന്റെ യാത്രാ വിലക്ക് പുനഃസ്ഥാപിക്കുമെന്ന് ട്രംപ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയതിനു പിന്നാലെ യുഎസിലേക്കുള്ള പ്രവേശനം ‘ഭാഗികമായോ പൂര്‍ണ്ണമായോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യമായ രാജ്യങ്ങളെ തിരിച്ചറിയുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജനുവരി 20 ലെ അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് എന്നിവരെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രംപ് ചുമതലപ്പെടുത്തിയത്.

കുടിയേറ്റ നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി 43 വിദേശ രാജ്യങ്ങള്‍ക്ക് യുഎസ്സിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍. പുതിയ തീരുമാനത്തിന്റെ ആദ്യഘട്ടത്തില്‍ 10 രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിസ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് സമ്പൂര്‍ണ്ണ വിസ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്. 43 ഓളം രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ യുഎസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതില്‍ ആദ്യ വിഭാഗം ആണ് റെഡ് ലിസ്റ്റ് ആണ്. 10 രാജ്യങ്ങളാണ് യുഎസിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയില്‍ 7 രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് എന്നുള്ളതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, യെമന്‍, ലിബിയ, സിറിയ, സുഡാന്‍, വെനിസ്വേല, സൊമാലിയ, ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ക്കാണ് യുഎസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ വിസ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

യാത്രാ വിലക്ക് നേരിടുന്ന രണ്ടാമത്തെ വിഭാഗം രാജ്യങ്ങള്‍ ഓറഞ്ച് ലിസ്റ്റിലാണ് ഇടംപിടിച്ചത്. പാകിസ്താന്‍, റഷ്യ, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഓറഞ്ച് ലിസ്റ്റില്‍ ഉള്ളത്. ഈ രാജ്യങ്ങളിലുള്ള സമ്പന്നരായ ബിസിനസ് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇനി യുഎസിലേക്ക് പ്രവേശിക്കാന്‍ ആവുക. ഈ രാജ്യങ്ങളില്‍ നിന്നുള്ള മറ്റുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ പോലും അമേരിക്കയിലേക്ക് എത്താന്‍ ആവില്ല.

മൂന്നാമത്തെ വിഭാഗമായ യെല്ലോ ലിസ്റ്റില്‍ അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, ബുര്‍ക്കിന ഫാസോ, കംബോഡിയ, ഭൂട്ടാന്‍, കാമറൂണ്‍, കേപ് വെര്‍ഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയല്‍ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ, വാനുവാട്ടു, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണി കണക്കിലെടുത്താണ് ഈ രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. നിലവില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ മൂന്ന് വിഭാഗങ്ങളുടെയും പട്ടിക വൈകാതെ തന്നെ യുഎസ് ക്യാബിനറ്റ് അംഗീകരിച്ച ശേഷം നടപ്പിലാക്കും എന്നാണ് സൂചന.

More Stories from this section

family-dental
witywide