യുഎസ് വൈസ് പ്രസിന്റും കുടുംബവും നാളെ ഇന്ത്യയില്‍; മോദി അത്താഴവിരുന്നൊരുക്കും

ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ, മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവര്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഡല്‍ഹിയിലെത്തും. ഡല്‍ഹിക്ക് പുറമേ, വാന്‍സും കുടുംബവും ജയ്പൂരിലേക്കും ആഗ്രയിലേക്കും പോകും.

പെന്റഗണില്‍ നിന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമുള്ള അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെങ്കിലും വാന്‍സിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി വാന്‍സിനും കുടുംബത്തിനും അത്താഴവിരുന്ന് ഒരുക്കും. വ്യാപാരം, തീരുവ അടക്കമുള്ള നിരവധി പ്രധാന വിഷയങ്ങളില്‍ തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചര്‍ച്ച നടത്തും ഇതിനു പിന്നാലെയാണ് അത്താഴവിരുന്ന്.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവര്‍ മോദി നയിക്കുന്ന ചര്‍ച്ചയുടെ ഭാഗമാകും.

ഡല്‍ഹിയില്‍, യുഎസ് വൈസ് പ്രസിഡന്റും കുടുംബവും ഐടിസി മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് തങ്ങുക.

ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെ വാന്‍സും കുടുംബവും സ്വാമിനാരായണന്‍ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിക്കും. ചൊവ്വാഴ്ച യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ആംബര്‍ ഫോര്‍ട്ട് എന്നറിയപ്പെടുന്ന ആമേര്‍ ഫോര്‍ട്ട് ഉള്‍പ്പെടെ നിരവധി ചരിത്ര സ്ഥലങ്ങള്‍ വാന്‍സ് സന്ദര്‍ശിക്കും. തുടര്‍ന്ന് ജയ്പൂരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ഒരു സമ്മേളനത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് പ്രസംഗിക്കും. ഏപ്രില്‍ 23 ന് രാവിലെ വാന്‍സും കുടുംബവും ആഗ്രയിലേക്ക് പോകും.