
ന്യൂഡൽഹി: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. വാൻസും ഭാര്യ, ഇന്ത്യൻ വംശജയായ ഉഷ ചിലുകുരി വാൻസും മൂന്ന് കുട്ടികളും രാവിലെ 9.30 മണിയോടെ ന്യൂ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തി. യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എൻഎസ്‌സി) ദക്ഷിണ, മധ്യേഷ്യയുടെ സീനിയർ ഡയറക്ടർ റിക്കി ഗിൽ ഉൾപ്പെടെയുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ഇവർക്കൊപ്പം ഉണ്ട്.
വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. വാൻസിന് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയിരിക്കുന്ന വിരുന്നിൽ വാൻസും കുടുംബവും പങ്കെടുക്കും. ഈ വിരുന്നിൽ മന്ത്രിസഭാംഗങ്ങളും പങ്കെടുക്കും.
ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ഖ്വാത്ര എന്നിവര്‍ പങ്കെടുക്കും. ട്രംപ് ഭരണകൂടം പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന്മേല്‍ ഇന്ത്യയും യുഎസും തമ്മില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യാപാരക്കരാറിനും പരമാവധി ഇളവുകള്‍നേടി നേട്ടമുണ്ടാക്കാനുമാണ് ഇന്ത്യയുടെ ശ്രമം.
ഇന്നുതന്നെ ഡൽഹി അക്ഷർധാം ക്ഷേത്രവും സന്ദർശിക്കും. ഇന്ന് രാത്രി 9.30ഓടെ ജയ്പൂരിൽ എത്തും. നാളെ മുതൽ അവിടെ ജന്ദർ മന്ദർ, ഹവാമഹൽ, ആംബർ പാലസ് അടക്കം എല്ലാ ചരിത്ര സ്മാരകങ്ങളും സന്ദർശിക്കും. അതിനു ശേഷം ഇവർ ആഗ്രയിൽ താജ് മഹൽ സന്ദർശിക്കും. ആഗ്രയിൽ നിന്ന് ജയ്പൂരിൽ എത്തി അവിടെ നിന്ന് യുഎസിലേക്ക് മടങ്ങും.
വാൻസിനു സ്വാഗതം ഓതുന്ന ബോർഡുകൾ ഇന്നലെ തന്നെ പാലം വിമാനത്താവള പരിസരത്ത് ഉയർന്നിരുന്നു. വാൻസിൻ്റെ വരവുമായി ബന്ധപ്പെട്ട രാവിലെ മുതൽ തലസ്ഥാനത്ത് കടുത്ത സുരക്ഷാ പരിശോധനയും വാഹന നിയന്ത്രണവുമായിരുന്നു.
TRUST (ട്രാൻസ്ഫോർമിംഗ് റിലേഷൻഷിപ്പ് യൂട്ടിലൈസിംഗ് സ്ട്രാറ്റജിക് ടെക്നോളജി) പങ്കാളിത്ത പരിപാടിയുടെ ഔപചാരിക സമാരംഭം ഉൾപ്പെടെ, മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, ഇറക്കുമതി , താരിഫ്, ടെക്നോളജി , ചൈന തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ചർച്ചകൾ നടത്തും.
ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്ന രീതി സംബന്ധിച്ചും ഡബ്ല്യുടിഒയിലെ ബഹുമുഖ നിയമങ്ങളുടെ പൂർണ്ണമായ ലംഘനം സംബന്ധിച്ചുമുള്ള ഇന്ത്യയുടെ ആശങ്കകൾ വാൻസിനെ പ്രധാനമന്ത്രി അറിയിക്കുമോ എന്ന് കോൺഗ്രസ് ഞായറാഴ്ച ചോദിച്ചിരുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൻറെ ഇന്ത്യാ സന്ദർശനത്തിനെതിരെ ബഹുജന പ്രകടനങ്ങൾ നടത്തുമെന്ന് അഖിലേന്ത്യാ കിസാൻ സഭ നേരത്തെ വ്യക്തമാക്കിയിരുന്നു.
US vice President JD Vance In India with wife Usha and children