സാങ്കേതികവിദ്യ കാരണം ജോലി അപ്രത്യക്ഷമാകുന്നില്ല എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് മോദി, ഈ പോയിന്റ് കൊള്ളാമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്

പാരിസ് : പാരീസില്‍ നടന്ന ആഗോള എഐ ആക്ഷന്‍ ഉച്ചകോടിയില്‍ സഹ-അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്.

എഐ മൂലമുള്ള ‘തൊഴില്‍ നഷ്ടം’ സംബന്ധിച്ച ഭയം പലപ്പോഴും സാങ്കേതിക വിദ്യക്ക് തടസ്സം സൃഷ്ടിക്കുന്ന ഘടകമായി വിശേഷിപ്പിക്കാറുണ്ടെന്നും, എന്നാല്‍ സാങ്കേതികവിദ്യ കാരണം ജോലി അപ്രത്യക്ഷമാകുന്നില്ല എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും ഉച്ചകോടിയില്‍ മോദി ചൂണ്ടിക്കാട്ടിയിരുന്നു. കാലത്തിനനുസരിച്ച് ജോലികളുടെ സ്വഭാവം മാറുന്നു, പുതിയ തരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു’ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഈ പോയിന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് ജെ.ഡി. വാന്‍സ് അഭിപ്രായപ്പെട്ടത്. കൃത്രിമബുദ്ധി(എഐ)ക്ക് മനുഷ്യരെ മാറ്റിസ്ഥാപിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ മോദിയുടെ വാക്കുകളാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്.

എഐ, ആളുകളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുന്നു. എഐ ഒരിക്കലും മനുഷ്യരെ മാറ്റിസ്ഥാപിക്കില്ല. എഐ അധിഷ്ഠിതമായ ഒരു ഭാവിക്കായി നമ്മുടെ ആളുകളുടെ വൈദഗ്ധ്യത്തിലും പുനര്‍-നൈപുണ്യത്തിലും നാം നിക്ഷേപിക്കേണ്ടതുണ്ട് എന്നും പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചു. മാത്രമല്ല, എഐയുടെ ഉയര്‍ന്ന ഊര്‍ജ്ജ തീവ്രത സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട് എന്നതില്‍ സംശയമില്ലെന്നും അതിന്റെ ഭാവിക്ക് ഹരിത ഊര്‍ജ്ജം ആവശ്യമായി വരുമെന്നും മോദി ഓര്‍മ്മപ്പെടുത്തി.

അതേസമയം, നിര്‍മിതബുദ്ധിയുടെ മുകളില്‍ ഏര്‍പ്പെടുത്തുന്ന അതിരുകടന്ന നിയന്ത്രണങ്ങള്‍ ആ സാങ്കേതിക വിദ്യയെ തന്നെ ഇല്ലാതാക്കുമെന്ന് വാന്‍സ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടക്കത്തില്‍ എഐയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് രാജ്യങ്ങളെ ഭരിച്ചിരുന്നതെങ്കില്‍ ഇന്നത് എഐ ടെക്‌നോളജിയില്‍ മുന്നിലെത്താനുള്ള ശ്രമമായി മാറി. ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് എഐ സാങ്കേതികവിദ്യയില്‍ യുഎസ് തന്നെ മേധാവിയെന്നും എഐയുടെ മുന്നോട്ടുപോക്കിന് ലോകരാജ്യങ്ങളുമായി സഹകരിക്കാന്‍ യുഎസ് തയാറാണെന്നും ജെ.ഡി.വാന്‍സ് പറഞ്ഞു.

More Stories from this section

family-dental
witywide