
വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള തന്‍റെ സമീപകാല സന്ദർശനത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്കുണ്ടായ ഊഷ്മളമായ വ്യക്തിപരമായ ഇടപെടലിനെക്കുറിച്ചും സംസാരിച്ച് അമേരിക്കയുടെ സെക്കൻഡ് ലേഡി ഉഷാ വാൻസ്. ഇന്ത്യൻ സന്ദര്‍ശനം തന്‍റെ കുട്ടികളിൽ മായാത്ത മതിപ്പുണ്ടാക്കിയെന്ന് അവർ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വംശജയായ ഉഷാ വാൻസ്.
ഇന്ത്യയിലേക്കുള്ള യാത്ര വളരെ അർത്ഥവത്തായ ഒന്നായിരുന്നു. പ്രത്യേകിച്ച് ആദ്യമായി ഇന്ത്യ സന്ദർശിച്ച തന്‍റെ മൂന്ന് മക്കളായ ഇവാൻ, വിവേക് എന്നീ ആൺകുട്ടികൾക്കും മിറാബെൽ എന്ന മകൾക്കും ഇത് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ആയിരുന്നപ്പോൾ, ഞങ്ങളുടെ മകൻ അവിടെ കണ്ട എല്ലാ കാര്യങ്ങളിലും മതിമറന്നുപോയിരുന്നു. അവിടെ കഴിക്കാൻ വെച്ചിരുന്ന മാമ്പഴങ്ങളുടെ കൂമ്പാരം കണ്ടപ്പോൾ, തനിക്ക് ഒരുപക്ഷേ അവിടെ താമസിക്കാൻ കഴിയുമെന്ന് അവൻ പ്രധാനമന്ത്രിയോട് പറഞ്ഞു,” ഇത് സദസ്സിൽ ചിരി പടർത്തി. ഞങ്ങളുടെ കുട്ടികൾ അതിനെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്. അവർ ലോകത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടുണ്ട്, അതിശയകരമായ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, പക്ഷേ ഇത് അവർക്ക് ശരിക്കും സവിശേഷമായ ഒന്നായിരുന്നുവെന്നും ഉഷ വാൻസ് പറഞ്ഞു.