
മോസ്കോ: യുഎസ് ആണവ അന്തർവാഹിനികൾ പുനഃക്രമീകരിക്കാൻ താൻ ഉത്തരവിട്ടുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയിൽ ആദ്യമായി പ്രതികരിച്ച് റഷ്യ. ആണവ വിഷയങ്ങളിലുള്ള സംഭാഷണങ്ങളിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ക്രെംലിൻ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടിയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സംസാരിച്ചത്. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പരാമർശങ്ങൾക്ക് മറുപടിയായി രണ്ട് അന്തർവാഹിനികൾ ഉചിതമായ മേഖലകളിലേക്ക് മാറ്റാൻ താൻ ഉത്തരവിട്ടുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ, അമേരിക്കൻ അന്തർവാഹിനികൾ നിലവിൽ യുദ്ധസജ്ജമാണ് എന്നത് വ്യക്തമാണ്. ഇത് ഒരു തുടർപ്രക്രിയയാണ്, അതാണ് ഒന്നാമത്തെ കാര്യം,” പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ പൊതുവേ പറഞ്ഞാൽ, ഇത്തരം വിവാദങ്ങളിൽ ഇടപെടാനോ അതിനെക്കുറിച്ച് ഒരു തരത്തിലും അഭിപ്രായം പറയാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ആണവ വിഷയങ്ങളിലുള്ള സംഭാഷണങ്ങളിൽ എല്ലാവരും അതീവ ശ്രദ്ധ പുലർത്തണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.”
ട്രംപിന്റെ പ്രസ്താവന ആണവ സംഘർഷത്തിലെ വർദ്ധനവായി റഷ്യ കാണുന്നില്ലെന്നും പെസ്കോവ് വ്യക്തമാക്കി.