എംഎസ്‌സി എല്‍സ 3 യുടെ വഴിയേ വാന്‍ ഹയി 503 ഉം ? കപ്പല്‍ 15 ഡിഗ്രി ചെരിഞ്ഞു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് , കൊച്ചിയില്‍ ഉന്നതതല യോഗം

കൊച്ചി : കേരളാ തീരത്ത് ആശങ്ക സൃഷ്ടിച്ച് അറബിക്കടലില്‍ വച്ച് തീപിടിച്ച വാന്‍ ഹയി 503 കപ്പല്‍ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ എത്തുന്നു. ഒടുവിലായി വിവരം ലഭിക്കുമ്പോള്‍ കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞതായാണ് അറിയാനാകുന്നത്. ഇതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിട്ടുണ്ട്.

അഴീക്കലിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം തീപിടിച്ച വാന്‍ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

മൂന്നാഴ്ച മുമ്പ് ആലപ്പുഴ തീരത്തോട് അകലെയല്ലാതെ അപകടത്തില്‍പ്പെട്ട എം.എസ്.സി എല്‍സ 3 കപ്പലും ചരിയുകയും കൂടുതല്‍ കണ്ടെയ്‌നര്‍ കടലിലേക്ക് വീഴുകയും ചെയ്തായിരുന്നു ആശങ്ക ഉയര്‍ത്തിയത്. പിന്നീടാണ് കപ്പലിന്റെ ചെരിവ് കൂടുകയും കപ്പല്‍ മുങ്ങുന്ന സ്ഥിതിയിലേക്കും എത്തിയത്. സമാനമായി വാന്‍ ഹയി 503 ഉം ചരിയുന്നുണ്ട്. ഇതോടെ കൂടുതല്‍ കണ്ടെയ്‌നറും വെള്ളത്തിലേക്ക് പതിക്കുന്നുണ്ട്.

അതേസമയം, അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ക്ക് 35 മുതല്‍ 40 ശതമാനം പൊളളലാണുള്ളതെന്ന് എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ.ദിനേശ് കദം അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ചൈനക്കാരും രണ്ടു മ്യാന്‍മര്‍ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്.

More Stories from this section

family-dental
witywide