മൊത്തം തീയും പുകയും, ഒപ്പം ട്രംപും, ഷിക്കാഗോയിൽ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഒരുങ്ങുന്ന എഐ ചിത്രം ചർച്ചയാകുന്നു

ഷിക്കാഗോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഷിക്കാഗോയിൽ സൈനിക നടപടിക്ക് തയാറെടുക്കുന്നതായി സൂചിപ്പിച്ച് രംഗത്തെത്തിയത് വലിയ വിവാദമായി. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിനെ ‘ഡിപ്പാർട്ട്മെന്റ് ഓഫ് വാർ’ എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെ, ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ എഐ-നിർമിത ചിത്രത്തോടൊപ്പം മുന്നറിയിപ്പ് പങ്കുവെച്ചു. ‘അപ്പോക്കലിപ്സ് നൗ’ എന്ന സിനിമയെ ഓർമിപ്പിക്കുന്ന ഈ ചിത്രത്തിൽ, ഷിക്കാഗോ നഗരം തീയും പുകയും നിറഞ്ഞ് നശിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഷിക്കാഗോക്കാർക്ക് ‘യുദ്ധകാര്യ വകുപ്പ്’ എന്ന പേര് എന്തിനാണ് നൽകിയതെന്ന് ഉടൻ മനസ്സിലാകുമെന്ന് ട്രംപിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

ഈ നിലപാടിനെതിരെ ഷിക്കാഗോയിലെയും ഇലിനോയിലെയും നേതാക്കൾ ശക്തമായി പ്രതികരിച്ചു. ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്‌കർ, ട്രംപിനെ ‘വ്യാജ ഏകാധിപതി’ എന്ന് വിമർശിച്ച്, ഒരു അമേരിക്കൻ നഗരത്തെ ഭീഷണിപ്പെടുത്തുന്നത് ഗൗരവമേറിയതാണെന്ന് പറഞ്ഞു. ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണും ട്രംപിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ചു. അതേസമയം, ‘ഡിപ്പാർട്ട്മെന്റ് ഓഫ് വാർ’ എന്ന പേര് സൈന്യത്തിന് കൂടുതൽ ആക്രമണോത്സുകത നൽകുമെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. എന്നാൽ, ഈ പേര് മാറ്റം നടപ്പാക്കാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്.

More Stories from this section

family-dental
witywide