‘ഗാസയിലെ യുദ്ധം അവസാനിച്ചു, യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ ഞാൻ മിടുക്കനാണ്’ ; ബന്ദി മോചനത്തിനായി പുറപ്പെടുംമുമ്പ് പ്രതീക്ഷ പങ്കുവെച്ച് ട്രംപ്

വാഷിംഗ്ടണ്‍ : ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേലിലേക്ക് തിരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ ‘യുദ്ധം അവസാനിച്ചു’ എന്നാണ് യാത്ര പുറപ്പെടും മുമ്പ് ട്രംപ് പ്രതികരിച്ചത്.

എയര്‍ ഫോഴ്സ് വണ്ണില്‍ സംസാരിക്കുമ്പോള്‍, വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും ഗാസയ്ക്കായി ഒരു ‘സമാധാന ബോര്‍ഡ്’ വേഗത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും മധ്യസ്ഥരില്‍ ഒരാളായ ഖത്തറിന്റെയും പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

ഗാസയില്‍ ഇപ്പോഴും തങ്ങള്‍ കൈവശം വച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ഹമാസിന്റെ സമയപരിധി പ്രാദേശിക സമയം ഇന്ന് രാവിലെ 10:00 ആണ്. ബന്ദി മോചനത്തിനു പിന്നാലെയായിരിക്കും ട്രംപ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിക്കായി പോകുക. ഇസ്രായേലി ബന്ദികളില്‍ ഇരുപത് പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങളും ഹമാസ് കൈമാറും.

വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ബിബിസി ചോദിച്ചപ്പോള്‍, അത് നിലനില്‍ക്കുമെന്ന് ട്രംപ് പറഞ്ഞു, ‘എല്ലാവരും സന്തുഷ്ടരാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ കരുതുന്നു. ‘യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്. സമാധാനം സ്ഥാപിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്.’- ട്രംപ് പറഞ്ഞു. മാത്രമല്ല, എപ്പോഴെങ്കിലും ഗാസ സന്ദര്‍ശിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ട്രംപ് അത് ചെയ്യുമെന്നും പറഞ്ഞു. ‘കുറഞ്ഞപക്ഷം എനിക്ക് അവിടെ കാലുകുത്താന്‍ ആഗ്രഹമുണ്ട്.’ വരും ദശകങ്ങളില്‍ ഗാസ ഒരു ‘അത്ഭുതം’ ആയിരിക്കും – ട്രംപ് പറഞ്ഞു.

2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളാണ് യുദ്ധത്തിന് തുടക്കമിട്ടത്. അതില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് മറുപടി നല്‍കി ഇസ്രയേല്‍ നടത്തിയ പോരാട്ടമാണ് രണ്ടുവര്‍ഷം പിന്നിട്ടത്. ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേലിന്റെ സൈനിക നടപടിയില്‍ 18,000-ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 67,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം പറയുന്നു.

ട്രംപ് മധ്യസ്ഥത വഹിച്ച 20-ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും സമ്മതിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

More Stories from this section

family-dental
witywide