ട്രംപ് ഭരണകൂടം തിരിമറി കാട്ടി? തെളിവ് സഹിതമുള്ള റിപ്പോർട്ട് പുറത്ത്, ‘എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു’

വാഷിംഗ്ടൺ: ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിൽ നിന്ന് ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതായി റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പ് (DoJ) ഈ ആഴ്ച പുറത്തുവിട്ട 11 മണിക്കൂർ ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് ‘വയേർഡ്’ (WIRED) നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ജെഫ്രി എപ്‌സ്റ്റൈൻ ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്നതിന് തലേദിവസത്തെ ദൃശ്യങ്ങളാണിത്. കുറഞ്ഞത് രണ്ട് സോഴ്‌സ് ക്ലിപ്പുകളിൽ നിന്ന് കൂട്ടിച്ചേർക്കുകയും പരിഷ്കരിക്കുകയും ചെയ്ത ശേഷമാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് വയേർഡ് വെളിപ്പെടുത്തി.

ജയിലിന്റെ നിരീക്ഷണ സംവിധാനത്തിൽ നിന്ന് നേരിട്ട് എടുത്ത ദൃശ്യങ്ങളല്ലിതെന്നും, ഒരു പ്രൊഫഷണൽ എഡിറ്റിംഗ് ടൂളായ അഡോബ് പ്രീമിയർ പ്രോ ഉപയോഗിച്ച് ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും, വീഡിയോ ഫോറൻസിക് വിദഗ്ധർ വിശകലനം ചെയ്ത വീഡിയോയിലെ മെറ്റാഡാറ്റ കാണിക്കുന്നതായി ‘വയേർഡ്’ അവകാശപ്പെട്ടു.

പ്രൊഫഷണൽ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫയൽ പ്രോസസ്സ് ചെയ്തതിനെക്കുറിച്ച് വ്യക്തമായ വിശദീകരണമില്ലാത്തത് നീതിന്യായ വകുപ്പിന്റെ വാദങ്ങളെ സങ്കീർണ്ണമാക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഔദ്യോഗിക രേഖകൾ പ്രകാരം, കുറ്റാരോപിതനായ ലൈംഗിക കുറ്റവാളി എപ്‌സ്റ്റൈൻ, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി കടത്തിയതുമായി ബന്ധപ്പെട്ട ഫെഡറൽ കേസുകളിൽ വിചാരണ കാത്തിരിക്കവേ, 2019 ഓഗസ്റ്റ് 10-ന് ന്യൂയോർക്കിലെ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ, തന്റെ ലൈംഗിക പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട മറ്റ് ഉന്നതരെക്കുറിച്ച് സംസാരിക്കുന്നത് തടയാൻ എപ്‌സ്റ്റൈനെ കൊലപ്പെടുത്തിയതാണെന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാർ വിശ്വസിക്കുന്നു.

More Stories from this section

family-dental
witywide