ക്രെഡിറ്റ് അവകാശപ്പെടൽ തുടർന്ന് വൈറ്റ് ഹൗസ്! ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചത് ട്രംപ്, മധ്യസ്ഥത വഹിച്ചുവെന്ന് പ്രസ് സെക്രട്ടറി

വാഷിംഗ്ടൺ: മെയ് മാസത്തിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം രൂക്ഷമായ ഇന്ത്യ – പാക് സംഘർഷം പരിഹരിച്ചതിന്‍റെ മുഴുവൻ ക്രെഡിറ്റും വീണ്ടും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകി വൈറ്റ് ഹൗസ്. ട്രംപിന്‍റെ വിദേശനയം ആക്രമണാത്മകവും, ഫലങ്ങൾ മാത്രം ലക്ഷ്യമിടുന്നതും വേണ്ടത്ര അംഗീകരിക്കപ്പെടാത്തതുമാണ് എന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശേഷിപ്പിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഇരു ആണവ ശക്തികൾക്കുമിടയിൽ വെടിനിർത്തലിന് വ്യക്തിപരമായി മധ്യസ്ഥത വഹിച്ചുവെന്നും വ്യാപാര ചർച്ചകളെ ഇതിന് സ്വാധീനമായി ഉപയോഗിച്ചുവെന്നും ആവർത്തിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ലീവിറ്റിന്‍റെ ഈ പ്രസ്താവന.

“പ്രസിഡന്റ് ലോകവേദിയിൽ ചെയ്ത കാര്യങ്ങൾ നോക്കൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് പോലുള്ള യുദ്ധങ്ങൾ അദ്ദേഹം അവസാനിപ്പിച്ചു. റഷ്യയിലെയും യുക്രൈനിലെയും യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആക്രമണാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങൾ അദ്ദേഹം പൂർണ്ണമായും തകർത്തു. ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അദ്ദേഹം വെടിനിർത്തൽ ചർച്ചകൾ തുടരുന്നു” ലീവിറ്റ് ഒരു വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ന്യൂഡൽഹി ഏതൊരു ബാഹ്യ മധ്യസ്ഥതയും തീർത്തും നിരാകരിച്ചിട്ടും, മെയ് 10 മുതൽ കുറഞ്ഞത് 20 തവണയെങ്കിലും താൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമാധാനം സ്ഥാപിച്ചുവെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide