
കേരളം: ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് കുഴിക്കാല സ്വദേശി സാജു ജോസഫിന്റെ വീട് സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായി. സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ച് ഉൾപ്പടെ കെട്ടിടത്തിന് കേടുപാട് ഉണ്ടായി. ശക്തമായ മഴപെയ്താൽ വീട് നിലംപൊത്താവുന്ന സ്ഥിതിയിലാണിപ്പോൾ.
തിരുവനന്തപുരം പെരുമാതുറയിൽ സീന റഷീദിന്റെ വീടിന്റെ റൂഫ് ഷീറ്റ് തകർന്ന് റോഡിൽ വീണു. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് ചെറിയ മാങ്കാവിൽ കനത്ത മഴയിൽ ഇരുനിലക്കെട്ടിടം തകർന്നു വീണു. 5 വർഷമായി ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണിത്. ആളപായമില്ല. കെട്ടിടത്തിന് സമീപം നിർത്തിയിട്ട 13 ഓളം ബൈക്കുകൾക്ക് മുകളിലേക്കാണ് കെട്ടിടം വീണത്. ഇന്നുമുതൽ പതിനേഴാം തീയതിവരെ കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ടാണ്.