
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയം ബെൽജിയം രാജകുമാരിയുടെ ഹാർവാർഡ് പഠനത്തിന് പ്രതിസന്ധിയിലാക്കി. ബെൽജിയത്തിന്റെ ഭാവി രാജ്ഞി പ്രിൻസസ് എലിസബത്ത് ഹാർവാർലെ വിദ്യാര്‍ത്ഥിയാണ്. എലിസബത്തും അമേരിക്കയുടെ കുടിയേറ്റ നയത്തിന്‍റെ കനത്ത പ്രത്യാഘാതങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങളെപ്പോലും ഇത് ബാധിക്കുന്ന അവസ്ഥയിലാണ്.
ഹാർവാർഡ് പോലുള്ള സർവകലാശാലകൾ കാമ്പസുകളിൽ ദേശവിരുദ്ധവും ജൂതവിരുദ്ധവും ഭീകരവാദികളെ അനുകൂലിക്കുന്നതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ ആരോപണം. കടുത്ത നടപടികൾക്ക് പിന്നിലുള്ള കാരണവും ഇതാണ്. ഈ നടപടി നിയമവിരുദ്ധവും പ്രതികാര നടപടിയാണെന്നും വ്യക്തമാക്കി ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ബെൽജിയം റോയൽ പാലസ് നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.