
കൊച്ചി∙ ‘‘എനിക്കു പേടിയാണ്. ചെയർമാനോട് സംസാരിക്കാൻ എനിക്കു ധൈര്യമില്ല’’ – പരസ്യമായി മാപ്പു പറയണമെന്ന നിർദേശത്തെ തുടർന്ന്, നിലവിലെ സെക്രട്ടറിക്കു നൽകാനായി ജോളി എഴുതി, പാതിയിൽ നിർത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.‘തൊഴിൽ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാൻ.
“എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാൻ നിങ്ങളോട് ദയക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതിൽ നിന്നു കരകയറാൻ എനിക്കു കുറച്ചു സമയം തരൂ’. മുഴുമിപ്പിക്കാത്ത കത്തിലെ വരികൾ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ജോളി ബോധരഹിതയാകുന്നത്. തലച്ചോറിലെ രക്സ്രാവത്തെ തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് അവർ മരിക്കുകയും ചെയ്തു.
കയർ ബോർഡ് ചെയർമാൻ, മുൻ സെക്രട്ടറി ഉൾപ്പെടെയുള്ളർക്ക് എതിരെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. ബോർഡിൽ നടന്ന അഴിമതിയെ കുറിച്ചു റിപ്പോർട്ട് ചെയ്ത ജോളിയോട് മേലുദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും കാൻസർ രോഗിയെന്ന പരിഗണനപോലും നൽകാതെ അകാരണമായി സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. കയർ ബോർഡിൽ 30 വർഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാൻ 3 വർഷം മാത്രമാണു ബാക്കിയുണ്ടായിരുന്നത്.
മുന്‍ സെക്രട്ടറിയെ ആ പദവിയിൽനിന്നു മാറ്റിയതിനു പിന്നിൽ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം എന്നാണു സഹപ്രവർത്തകർ നൽകുന്ന വിവരം. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണു മേലുദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അർഹിച്ച ഡപ്യൂട്ടി ഡയറക്ടർ പദവി നിഷേധിച്ചെന്നും കുടുംബം പറയുന്നു. ഇതിനിടെയാണു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലേക്ക് ജോളിയെ സ്ഥലം മാറ്റിയത്. കാൻസർ രോഗിയായതിനാലും വളരെ കുറഞ്ഞ വർഷങ്ങൾ മാത്രമേ സർവീസിൽ ബാക്കിയുള്ളൂ എന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കൽ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. 5 മാസത്തെ ശമ്പളവും വിവിധ കാരണങ്ങളുടെ പേരിൽ തടഞ്ഞു വയ്ക്കപ്പെട്ടു. ഒടുവിൽ തന്റെ പേരിൽ വിജിലൻസ് കേസും എടുക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് ജോളി തളർന്നത്. കുടുംബം ആരോപിക്കുന്നു.