
ടെഹ്റാൻ: ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങളിൽ തകർന്ന ആണവകേന്ദ്രങ്ങൾ മുൻകാലത്തേക്കാളും ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഞായറാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണവോർജ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തകർന്ന ഫാക്ടറികളും കെട്ടിടങ്ങളും തങ്ങൾക്ക് വലിയ പ്രശ്നമല്ലെന്നും അവ മുമ്പത്തേക്കാളധികം മികവോടെ വീണ്ടും നിർമിക്കുമെന്നും ഇറാൻ അറിയിച്ചു.
എന്നാൽ, ആണവകേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമാക്കിയാൽ പുതിയ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ജോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ മാസത്തിലാണ് അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചത്. നേരത്തെ ഫെബ്രുവരിയിലും ആക്രമണമുണ്ടായാൽ പുനർനിർമാണം നടത്തുമെന്ന് പെസെഷ്കിയാൻ പ്രതികരിച്ചിരുന്നു. എന്നാൽ, പുനർനിർമാണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ജൂണിലെ 12 ദിവസം നീണ്ട ഇസ്രയേൽ യുദ്ധത്തിനിടെ ആണവകേന്ദ്രങ്ങൾക്കൊപ്പം ജനവാസ മേഖലകളിലും ആക്രമണമുണ്ടായി; ഇതിൽ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് പ്രത്യുത്തരമായി ഇറാൻ ഇസ്രയേലിലെ ജനവാസ മേഖലകളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഇറാനിലുണ്ടായ നാശനഷ്ടങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലൈയിൽ അമേരിക്ക ഇറാനെതിരായ ആക്രമണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് മധ്യസ്ഥത നടത്തിയ ഒമാൻ ആവശ്യപ്പെട്ടിരുന്നു.















