
കീവ്: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്‌കി സംസാരിച്ചു. യുകെ, ഫ്രഞ്ച് നേതാക്കളോടൊപ്പമാണ് സെലെൻസ്‌കി വിറ്റ്കോഫുമായി ചർച്ച നടത്തിയത്. തിങ്കളാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സെലെൻസ്‌കി ഇക്കാര്യം അറിയിച്ചത്.
“ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരുടെ പങ്കാളിത്തത്തോടെ, ഫ്ലോറിഡയിൽ നടന്ന യുക്രെയ്ൻ-യുഎസ് പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രൈൻ സംഘത്തലവൻ റുസ്തം ഉമെറോവുമായും യുഎസ് പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ഞങ്ങൾ സംസാരിച്ചു. ഇതൊരു പ്രധാനപ്പെട്ട ബ്രീഫിംഗ് ആയിരുന്നു, കൂടുതൽ വിവരങ്ങൾ നേരിട്ട് ചർച്ച ചെയ്യാമെന്നും ഞങ്ങൾ സമ്മതിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലോറിഡയിലെ കൂടിക്കാഴ്ചയിൽ യുക്രൈനെ പ്രതിനിധീകരിച്ച് അവരുടെ ചര്‍ച്ച നയിക്കുന്ന റുസ്തം ഉമെറോവ് ആണ് പങ്കെടുത്തത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമങ്ങൾക്ക് നിർണ്ണായകമായ ഒരു പരീക്ഷണം എന്ന നിലയിലാണ് വിറ്റ്കോഫിൻ്റെ മോസ്കോ സന്ദർശനത്തെ കാണുന്നത്. ട്രംപിൻ്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ് ചൊവ്വാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.














