
ന്യൂയോർക്ക്: നിയുക്ത ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഓവൽ ഓഫീസിൽ വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി. ഇത് ന്യൂയോർക്ക് നിവാസികൾക്കായി വാദിക്കാനുള്ള അവസരമാണ് എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ രാഷ്ട്രത്തലവൻമാരുമായുള്ള കൂടിക്കാഴ്ചകളിൽ, പ്രത്യേകിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയെ ട്രംപ് വിമർശിച്ച സാഹചര്യത്തിൽ, ട്രംപിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിന് മംദാനിക്ക് ആവർത്തിച്ച് മറുപടി പറയേണ്ടിവന്നു. “ഞാൻ എല്ലാ ദിവസവും ന്യൂയോർക്കുകാർക്കുവേണ്ടി നിലകൊള്ളും,” മംദാനി പ്രതികരിച്ചു.
“ഒരു ന്യൂയോർക്കർ എന്ന നിലയിൽ, എല്ലാ സാഹചര്യങ്ങളെയും എല്ലാതരം പ്രതികരണങ്ങളെയും നേരിടാൻ തയ്യാറായിരിക്കണം. എന്നാൽ, ഒടുവിൽ, നിങ്ങൾ അവതരിപ്പിക്കുന്ന വാദമെന്താണ്, എന്തിനാണ് നിങ്ങൾ അവിടെ പോകുന്നത് എന്നതിലായിരിക്കണം ശ്രദ്ധ. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്നെക്കുറിച്ചോ ഒരു വ്യക്തിയുമായുള്ള ബന്ധത്തെക്കുറിച്ചോ അല്ല. ഇത് ന്യൂയോർക്ക് സിറ്റിയും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധമാണ്,” മംദാനി കൂട്ടിച്ചേർത്തു.










