
ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡയിലെ വൈമാമയിലുള്ള പള്ളിയിൽ കൂട്ടവെടിവെപ്പ് നടത്താൻ പദ്ധതിയിട്ട 14 വയസ്സുകാരനെ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തു. ജോസ് പാഗൻ ജൂനിയർ എന്ന കൗമാരക്കാരനെതിരെ ഭീകരവാദക്കുറ്റം, ചൈൽഡ് പോണോഗ്രഫി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജനുവരി 31-നാണ് അറസ്റ്റ് ചെയ്തത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇന്റർനെറ്റ് പ്രെഡേറ്റർ യൂണിറ്റിൽ നിന്ന് ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സിന് ഇതേ വീട്ടിലെ ഒരു കമ്പ്യൂട്ടറിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അക്രമാസക്തരായ തീവ്രവാദികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഓൺലൈൻ ചാറ്റ് റൂമിൽ ഈ കൗമാരക്കാരൻ സജീവമായിരുന്നെന്നും, വെടിവെപ്പ് നടത്താനുള്ള പദ്ധതികളെക്കുറിച്ച് കുട്ടി ഓൺലൈനിൽ ചർച്ച ചെയ്തിരുന്നതായും ഒരു നവ-നാസി സാത്താനിക് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു
കുട്ടിയുടെ വീട്ടിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. മാത്രമല്ല, കുട്ടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നിയമവിരുദ്ധമായ ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു.
കൌമാരക്കാരനെ മുതിർന്ന വ്യക്തിയായി പരിഗണിച്ച് വിചാരണ ചെയ്യാൻ സാധിക്കുമോ എന്ന കാര്യം അധികൃതർ പരിശോധിച്ച് വരികയാണ്.
14-year-old arrested for plotting mass shooting at Florida church













