മിഡിൽ ഈസ്റ്റിൽ പരുക്കേറ്റ 19 യുഎസ് സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് മാറ്റി

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ പരുക്കേറ്റ ഏകദേശം 19 യുഎസ് സൈനികരെ വ്യാഴാഴ്ച ജർമ്മനിയിലേക്ക് വ്യോമമാർഗ്ഗം മാറ്റിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരുക്കേറ്റ സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്.

സൗദി അറേബ്യയിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഒമാനിൽ ഇറങ്ങിയ ശേഷമാണ് ജർമ്മനിയിലെ യുഎസ് സൈനിക താവളത്തിലെത്തിയത്. താവളത്തിന് സമീപമുള്ള സൈനിക ആശുപത്രിയിലായിരിക്കും ഇവരുടെ തുടർചികിത്സ. ഒരു വാഹനത്തിന് സമീപം ഡ്രോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് സൈനികരും ഈ സംഘത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

നേരത്തെ, കുവൈറ്റിലെ യുഎസ് താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പരുക്കേറ്റ മറ്റ് 20 സൈനികരെ കഴിഞ്ഞ ചൊവ്വാഴ്ച ജർമ്മനിയിലെ ലാൻഡ്സ്റ്റൂൾ റീജിയണൽ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിനേറ്റ ക്ഷതം, ഓർമ്മക്കുറവ്, കൺകഷൻ തുടങ്ങിയ അതീവ ഗുരുതരമായ പരിക്കുകളാണ് ഇവർക്കുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ വ്യാഴാഴ്ച നടന്ന പുതിയ ഒഴിപ്പിക്കലിനെക്കുറിച്ചോ സൈനികരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ പ്രതികരിക്കാൻ ലാൻഡ്സ്റ്റൂൾ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മേഖലയിൽ യുഎസ് സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് സൈനിക നീക്കങ്ങൾ നടക്കുന്നത്.

19 US soldiers injured in Middle East evacuated to Germany for specialist treatment

More Stories from this section

family-dental
witywide