
വാഷിംഗ്ടൺ: ഏകദേശം 3,000 പേരുടെ വ്യക്തിവിവരങ്ങൾ മോഷ്ടിച്ച് ഓൺലൈൻ ചൂതാട്ട സൈറ്റുകളിൽ നിന്ന് 3 മില്യൺ ഡോളർ (ഏകദേശം 25 കോടി രൂപ) തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജരായ രണ്ട് യുവാക്കളെ യുഎസിൽ അറസ്റ്റ് ചെയ്തു.
കണക്റ്റിക്കട്ടിലെ ഗ്ലാസ്റ്റൺബറിയിൽ നിന്നുള്ള അമിതോജ് കപൂർ (29), സിദ്ധാർത്ഥ് ലില്ലാനി (29) എന്നിവരാണ് അറസ്റ്റിലായത്. ഡാർക്ക് വെബ്ബിലൂടെയും ടെലിഗ്രാം വഴിയും വാങ്ങിയ വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് ഇവർ ‘ഫാൻഡ്യുവൽ’ പോലുള്ള പ്രമുഖ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. പുതിയ ഉപയോക്താക്കൾക്കായി സൈറ്റുകൾ നൽകുന്ന ബോണസുകളും ക്രെഡിറ്റുകളും ദുരുപയോഗം ചെയ്താണ് ഇവർ പണം സമ്പാദിച്ചത്.
2021 മുതൽ നടന്നുവന്ന ഈ തട്ടിപ്പിൽ വയർ ഫ്രോഡ്, ഐഡന്റിറ്റി മോഷ്ടിക്കൽ, പണം വെളുപ്പിക്കൽ തുടങ്ങി 45 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 5-ന് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് 300,000 ഡോളറിൻ്റെ ബോണ്ടിൽ കോടതി വിട്ടയക്കുകയും ചെയ്തു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവർ വിദേശയാത്രകൾ നടത്തുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തതായി യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
2 Indian youths arrested in US for stealing personal information of 3,000 people and defrauding online gambling sites of $3 million










