
കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് പറയാറുണ്ടെങ്കിലും, മിച്ചൽ ലിൻ ഹണ്ട്ലി സ്മിത്ത് എന്ന അമ്മയുടെ തിരോധാനം ആ കുടുംബത്തിന് നൽകിയത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നീറ്റലായിരുന്നു. ഒരു ക്രിസ്മസ് കാലത്ത് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയ അമ്മ, പിന്നെ മടങ്ങിവന്നില്ല. ഒടുവിൽ 24 വർഷങ്ങൾക്ക് ശേഷം, 2026-ൽ ആ അമ്മയെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു കോടതിയിൽ വെച്ച് നടന്ന അവരുടെ കൂടിക്കാഴ്ച കണ്ടുനിന്നവരുടെ പോലും കണ്ണുനിറയിക്കുന്നതായിരുന്നു.
പകരം വെക്കാനില്ലാത്ത നിമിഷം
2001 ഡിസംബർ 31-നാണ് മിച്ചൽ സ്മിത്തിനെ കാണാതാകുന്നത്. അന്ന് 38 വയസ്സായിരുന്നു പ്രായം. നോർത്ത് കരോലിനയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മിച്ചൽ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ലായിരുന്നു. എഫ്.ബി.ഐ ഉൾപ്പെടെയുള്ളവർ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാതെ ആ കേസ് ഫയലുകൾ പൊടിപിടിച്ചു കിടന്നു. എന്നാൽ 2026 ഫെബ്രുവരിയിൽ, താൻ മരിച്ചിട്ടില്ലെന്നും സുരക്ഷിതയായി ജീവിക്കുന്നുണ്ടെന്നും മിച്ചൽ പൊലീസിനെ അറിയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
അന്ന് കാണാതാകുമ്പോൾ പിഞ്ചുകുഞ്ഞായിരുന്ന മകൾ അമാൻഡ ഇന്ന് വളർന്നു വലുതായിരിക്കുന്നു. തൻ്റെ അമ്മ ജീവനോടെയുണ്ടെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ അവൾ അനുഭവിച്ച മാനസികാവസ്ഥ വാക്കുകൾക്ക് അപ്പുറമായിരുന്നു. “എനിക്ക് സന്തോഷമുണ്ട്, ദേഷ്യമുണ്ട്, ഒപ്പം ഹൃദയം തകരുന്ന വേദനയുമുണ്ട്,” എന്നാണ് അമാൻഡ ആ നിമിഷത്തെ വിശേഷിപ്പിച്ചത്.
വർഷങ്ങൾക്ക് മുൻപുള്ള ഒരു ട്രാഫിക് കേസുമായി ബന്ധപ്പെട്ടാണ് മിച്ചൽ കോടതിയിൽ ഹാജരായത്. അവിടെ വെച്ചാണ് അവർ മകൾ അമാൻഡയെ ആദ്യമായി നേരിൽ കാണുന്നത്. പരസ്പരം കണ്ട നിമിഷം അവർ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “അതൊരു വല്ലാത്ത നിമിഷമായിരുന്നു. ഞാൻ അവരെ കെട്ടിപ്പിടിച്ചു, ഞങ്ങൾ രണ്ടുപേരും ഒരുപാട് കരഞ്ഞു,” അമാൻഡ പറഞ്ഞു. ജീവിതം വളരെ ചെറുതാണെന്നും അമ്മയോട് പിണങ്ങി നിൽക്കാൻ തനിക്ക് കഴിയില്ലെന്നും അമാൻഡ കൂട്ടിച്ചേർത്തു. “എനിക്ക് ഒരേയൊരു അമ്മയേ ഉള്ളൂ, ആ അമ്മ എൻ്റെ ജീവിതത്തിൽ വേണം,” എന്ന ആ മകളുടെ വാക്കുകൾ അവിടെയുണ്ടായിരുന്നവരുടെ ഉള്ളുലച്ചു.
Michele Hundley Smith reunites with daughter 24 years later in emotional meeting outside courthouse | Click on the image to read the full story https://t.co/BnLrMFP5J6
— WXII 12 News (@WXII) March 27, 2026
താൻ കുടുംബം വിട്ടുപോയത് ചില വ്യക്തിപരമായ കാരണങ്ങളാലാണെന്നും തൻ്റെ മനസ്സിനുള്ളിലെ ചില പ്രശ്നങ്ങളാണ് അതിന് പ്രേരിപ്പിച്ചതെന്നും മിച്ചൽ പിന്നീട് വെളിപ്പെടുത്തി. എങ്കിലും, എല്ലാവർക്കും ഈ മടങ്ങിവരവ് അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മിച്ചലിൻ്റെ മകൻ റാൻഡൽ സ്മിത്ത് ഇപ്പോഴും കടുത്ത ദേഷ്യത്തിലാണ്. ഇത്രയും കാലം തങ്ങളെ തനിച്ചാക്കി പോയ ഒരമ്മയ്ക്ക് തൻ്റെ മക്കളെ കാണാൻ അവകാശമില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
ഒരു കുടുംബത്തിൻ്റെ ഒരുപാട് വർഷത്തെ സന്തോഷവും ആഘോഷങ്ങളും കവർന്നെടുത്ത ആ തിരോധാനം, ഇന്ന് ഒരു പുനർസമാഗമത്തിൽ എത്തിനിൽക്കുന്നു. അമ്മയും മകളും ഒരേ കാറിൽ കോടതിയിൽ നിന്ന് മടങ്ങുമ്പോൾ, അത് നഷ്ടപ്പെട്ട കാലത്തെ തിരിച്ചുപിടിക്കാനുള്ള ഒരു പുതിയ തുടക്കമായിരുന്നു. സ്നേഹത്തിനും ക്ഷമയ്ക്കും മുന്നിൽ കാലം തോറ്റുപോയ നിമിഷം!
24 years of waiting, finally a tearful return: Emotional reunion with mother and daughter who went missing in 2001















