
വാഷിംഗ്ടൺ: ടെക്സാസിൽ നിന്ന് വാഷിംഗ്ടൺ ഡി.സിയിലേക്കുള്ള 108 ദിവസത്തെ ‘സമാധാന നടത്തം’ (Walk for Peace) പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, ബുദ്ധ സന്യാസിമാരുടെ സംഘം ബുധനാഴ്ച യുഎസ് കാപ്പിറ്റോൾ ഹില്ലിലേക്ക് പദയാത്ര നടത്തി. 19 സന്യാസിമാരും ‘അലോക’ എന്ന നായയും അടങ്ങുന്ന സംഘം ഒമ്പതോളം തെക്കൻ സംസ്ഥാനങ്ങളിലൂടെ ഏകദേശം 2,300 മൈൽ (3,700 കിലോമീറ്റർ) ദൂരമാണ് പിന്നിട്ടത്.
കഠിനമായ തണുപ്പിനെ പോലും അവഗണിച്ചു നടത്തിയ ഈ യാത്രയിൽ പള്ളിമുറ്റങ്ങളിലും സിറ്റി ഹാളുകളിലും ടൗൺ സ്‌ക്വയറുകളിലും വലിയ ജനക്കൂട്ടമാണ് ഇവരെ സ്വീകരിച്ചത്. സമാധാനത്തിൻ്റെ സന്ദേശവുമായുള്ള ഇവരുടെ യാത്ര ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു.
ബുധനാഴ്ച രാവിലെ, വാഷിംഗ്ടണിൽ വെച്ച് നൂറോളം സന്യാസിമാരും കന്യാസ്ത്രീകളും ഇവർക്കൊപ്പം അണിനിരന്നു. സമാധാനത്തിൻ്റെ അടയാളങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വൻ ജനക്കൂട്ടം ഇവർക്ക് പിന്നാലെ നിശബ്ദമായി നീങ്ങി. സ്പാനിഷ്, ഹിന്ദി, തായ്, സിംഹള തുടങ്ങിയ ഭാഷകളിൽ സന്ദേശങ്ങൾ അയച്ചുകൊണ്ട് ലോകമെമ്പാടുമുള്ള 21,000-ത്തിലധികം ആളുകൾ ഈ യാത്ര ഓൺലൈനായി തത്സമയം വീക്ഷിച്ചു എന്നതും ശ്രദ്ധേയം.
ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കാപ്പിറ്റോൾ ഹില്ലിലേക്കുള്ള യാത്രയിൽ വഴിയരികിൽ നിന്നവർ സന്യാസിമാരെ അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ലിങ്കൺ മെമ്മോറിയലിൽ വെച്ച് സന്യാസിമാർ ജനങ്ങളെ അഭിസംബോധന ചെയ്യും. യാത്രയ്ക്ക് നേതൃത്വം നൽകിയ വെനറബിൾ ഭിക്ഷു പന്നാകര, ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ധ്യാന സെഷനും നയിക്കും. പദയാത്രയ്ക്കിടെ പുഞ്ചിരിയോടെ കൈവീശിയ പന്നാകരയ്ക്ക് കുട്ടികളടക്കം നിരവധി പേർ പുഷ്പങ്ങൾ സമ്മാനിച്ചാണ് സ്വീകരണമൊരുക്കിയത്.
ചൊവ്വാഴ്ച അമേരിക്കൻ യൂണിവേഴ്സിറ്റിയിലും വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിലും സന്യാസിമാർ സന്ദർശനം നടത്തിയിരുന്നു. ഹൃദയത്തിൽ സമാധാനം നട്ടുവളർത്താനും ഓരോ ദിവസവും ‘ഇന്ന് എന്റെ സമാധാനപൂർണ്ണമായ ദിവസമായിരിക്കും’ എന്ന് എഴുതിവെച്ച് മനസാന്നിധ്യത്തോടെ ജീവിക്കാനും പന്നാകര വിശ്വാസികളെ ആഹ്വാനം ചെയ്തു.
പ്രതിസന്ധികളും അപകടങ്ങളും നിറഞ്ഞതായിരുന്നു ഇവരുടെ യാത്ര. നവംബറിൽ ഹൂസ്റ്റണ് സമീപം വെച്ച് ഇവരുടെ വാഹനത്തിൽ ഒരു ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സന്യാസിമാർക്ക് പരിക്കേൽക്കുകയും വെനറബിൾ മഹാ ദം ഫൊമ്മസൻ്റെ കാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. എന്നാൽ പരിക്കുകളെ അതിജീവിക്കുകയും മനസാന്നിധ്യം കൈവിടാതെ വീൽചെയറിൽ അദ്ദേഹം വീണ്ടും സംഘത്തോടൊപ്പം ചേർന്നത് ശ്രദ്ധേയമായി.
ബുദ്ധമതത്തിലെ തേരവാദ പാരമ്പര്യത്തിന്റെ ഭാഗമാണ് ഇത്തരം സമാധാന നടത്തങ്ങൾ. ചില സന്യാസിമാർ നഗ്നപാദരായി നടന്നത് ഭൂമിയുമായുള്ള നേരിട്ടുള്ള ബന്ധത്തിനും ആ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ്. ശ്വാസത്തിലും മനസ്സിനും ശരീരത്തിനും ഇടയിലുള്ള ബന്ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുരാതന വിപാസന ധ്യാന രീതിയാണ് ഇവർ പ്രചരിപ്പിക്കുന്നത്. അതേസമയം, ഇവരുടെ മടക്കയാത്ര ബസിലായിരിക്കും. മെരിലാൻഡ് സ്റ്റേറ്റ് ഹൗസിലെ സന്ദർശനത്തിന് ശേഷം ബസ് മാർഗ്ഗം ഇവർ ടെക്സാസിലേക്ക് മടങ്ങും. ശനിയാഴ്ച ഫോർട്ട് വർത്തിൽ എത്തുന്ന ഇവർ അവിടെ നിന്ന് യാത്ര ആരംഭിച്ച ക്ഷേത്രത്തിലേക്ക് 6 മൈൽ ദൂരം കൂടി നടന്ന് യാത്ര ഔദ്യോഗികമായി അവസാനിപ്പിക്കും.
3,700 km, 108-days ‘peace walk’ through 9 states finally reaches US Capitol.















