സംഘർഷത്തിൽ തുറമുഖം വിടാതെ 60,000 ടൺ ഇന്ത്യൻ ബസുമതി അരി; റംസാൻ വിപണിയിലെ കയറ്റുമതിയും പ്രതിസന്ധിയിൽ

കൊച്ചി: അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്ത ആക്രമണത്തിൽ ഇറാനും തിരിച്ചടി തുടരവേ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനാൽ ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിക്ക് കനത്ത തിരിച്ചടി. സംഘർഷത്തെ തുടർന്ന് രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഏകദേശം 60,000 ടൺ ബസുമതി അരി കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധസാഹചര്യത്തിൽ ചരക്കുനീക്കത്തിനുള്ള കപ്പൽക്കൂലി ഉയർന്നതും കപ്പലുകളുടെ അഭാവവുമാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്‌സ് ഫെഡറേഷൻ (ഐ.ആർ.ഇ.എഫ്.) വ്യക്തമാക്കി.

ഇന്ത്യയുടെ പശ്ചിമേഷ്യയിലേക്കുള്ള അരി കയറ്റുമതിയിൽ 90 ശതമാനവും ബസുമതിയാണ്. പ്രതിവർഷം ഏകദേശം 25,000 കോടി രൂപയുടെ ബസുമതി അരിയാണ് ഇന്ത്യ ഇവിടേക്ക് കയറ്റി അയക്കുന്നത്. കയറ്റുമതി ഇടിഞ്ഞതോടെ ആഭ്യന്തരവിപണിയിൽ ബസുമതി അരിയുടെ വില 10 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യം ഈ കയറ്റുമതിക്ക് തിരിച്ചടിയായി.

സാധാരണ മറൈൻ ഇൻഷുറൻസ് പോളിസികൾ യുദ്ധസാഹചര്യത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിരക്ഷ നൽകാറില്ല. അതിനാൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാലും ഇൻഷുറൻസ് ലഭിക്കില്ല. ഇക്കാരണംകൊണ്ടാണ് പശ്ചിമേഷ്യയിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത്. കണ്ടെയ്‌നർ വാടകയിൽ 40 ശതമാനവും കടത്തുകൂലിയിൽ 20 ശതമാനവും വർധിച്ചതിനാൽ ഈ വലിയ തുക താങ്ങാനും കയറ്റുമതിക്കാർക്ക് കഴിയുന്നില്ല.

റംസാനുമായി ബന്ധപ്പെട്ടുള്ള ബിസിനസും അറബ് രാജ്യങ്ങളിലെ കിഴക്കൻ തുറമുഖങ്ങളിലേക്ക് കപ്പലുകൾ പോകാത്തതിനാൽ പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 30 ശതമാനം കുറവുണ്ടായി. അതേസമയം, ഐ.ആർ.ഇ.എഫ്. നിലവിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്‌ഡ്‌ ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡിവലപ്മെന്റ് അതോറിറ്റി(അപെഡ)ക്ക് കത്തയിച്ചിട്ടുണ്ട്.

60,000 tonnes of Indian basmati rice not leaving port due to conflict; Ramzan market exports also in crisis

Also Read

More Stories from this section

family-dental
witywide