
വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ, കൊല്ലപ്പെട്ട വ്യക്തി തോക്ക് കൈവശം വെച്ചതിനെ വിമർശിച്ചുകൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകുന്നു. തോക്ക് ഉടമകളുടെ ഏറ്റവും വലിയ സുഹൃത്തായി സ്വയം വിശേഷിപ്പിക്കാറുള്ള ട്രംപിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ വിശ്വസ്തരായ ഗൺ ലോബികളെപ്പോലും ചൊടിപ്പിച്ചിരിക്കുകയാണ്.
“നിങ്ങൾക്ക് തോക്കുകൾ കൈവശം വയ്ക്കാൻ കഴിയില്ല. തോക്കുകളുമായി പ്രതിഷേധങ്ങളിൽ നടക്കാൻ കഴിയില്ല. അത് സാധ്യമല്ല,” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അലക്സ് പ്രെറ്റിയുടെ അരയിൽ തോക്ക് ഉണ്ടായിരുന്നു എന്നതിനെ അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ ഒരു ഘടകമായി ട്രംപ് ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ പക്കൽ രണ്ട് ഫുൾ ലോഡഡ് മാഗസിനുകൾ ഉണ്ടായിരുന്നുവെന്നും അത് “മോശം കാര്യമാണെന്നും” ട്രംപ് കൂട്ടിചേർത്തു.
ട്രംപിന്റെ ഈ നിലപാടിനെതിരെ ആയുധാവകാശ പ്രവർത്തകർ കടുത്ത ഭാഷയിൽ രംഗത്തെത്തി. മിനസോട്ടയിലെ നിയമപ്രകാരം ലൈസൻസുള്ള ഒരാൾക്ക് പൊതുസ്ഥലത്ത് തോക്ക് കൈവശം വയ്ക്കാൻ അവകാശമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. “നിയമവിധേയമായി എവിടെയായിരിക്കാനും അവകാശമുള്ള ഏതൊരു പൗരനും തോക്ക് കൈവശം വയ്ക്കാനും അത് ധരിക്കാനും അവകാശമുണ്ടെന്ന് എൻആർഎ ശക്തമായി വിശ്വസിക്കുന്നു,” എന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഭരണഘടന നൽകുന്ന ആയുധാവകാശം പ്രതിഷേധ വേളയിലും സംരക്ഷിക്കപ്പെടണമെന്നും, പ്രെറ്റി തന്റെ തോക്ക് പുറത്തെടുക്കുകയോ ആരെയും ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങൾ ഉദ്ധരിച്ച് അവർ വാദിക്കുന്നു.















