
വാഷിംഗ്ടൺ: ഇറാനെ ലക്ഷ്യമിട്ട് യു.എസും ഇസ്രയേലും ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കം ദീർഘകാലം നീണ്ടുനിന്നാൽ അമേരിക്കൻ നികുതിദായകർക്ക് ഏകദേശം 17 ലക്ഷം കോടി രൂപ (210 ബില്യൺ ഡോളർ) വരെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്.
സംഘർഷം തുടരുന്നത് ആഗോള വിപണികളെയും ഊർജ്ജ മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. യുദ്ധത്തിൻ്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ യു.എസ് ഏകദേശം 700 മില്യൺ ഡോളറിലധികം (ഏകദേശം 5,800 കോടി രൂപ) ചെലവഴിച്ചതായി കണക്കാക്കപ്പെടുന്നു.
പെൻ വാർട്ടൺ ബജറ്റ് മോഡലിൻ്റെ (PWBM) കണക്കുകൾ പ്രകാരം, യുദ്ധസാമഗ്രികൾക്കും ഉപകരണങ്ങൾക്കുമായി മാത്രം 40 ബില്യൺ മുതൽ 95 ബില്യൺ ഡോളർ വരെ നേരിട്ട് ചെലവാകും. വ്യാപാര തടസ്സങ്ങളും ഊർജ്ജ വിപണിയിലെ ചാഞ്ചാട്ടവും പരിഗണിക്കുമ്പോൾ മൊത്തം സാമ്പത്തിക നഷ്ടം 210 ബില്യൺ ഡോളർ (17 ലക്ഷം കോടി രൂപ) വരെ ഉയർന്നേക്കാം.
സൈനിക ചെലവുകൾ വർദ്ധിക്കുന്നത് അമേരിക്കൻ കുടുംബങ്ങൾക്ക് ശരാശരി 45,000 ഡോളർ വരെ അധിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഘർഷത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് മാത്രം നിക്ഷേപകർക്ക് 11 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
A real shock for American taxpayers! The cost of a prolonged war with Iran could be as much as Rs 17 lakh crore















