ആദ്യ പരീക്ഷണവേദിയായി ന്യൂജേഴ്‌സി, ഡെമോക്രാറ്റിക് ശക്തികേന്ദ്രം പിടിക്കുക ട്രംപിന്‍റെ ലക്ഷ്യം; തടയിടാൻ വരുന്നത് ആര്? 11 സ്ഥാനാർത്ഥികൾ രംഗത്ത്

ന്യൂജേഴ്‌സി: ഈ വർഷം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് പ്രതിനിധി സഭ തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ശ്രമങ്ങളുടെ ആദ്യ പരീക്ഷണവേദിയായി മാറുകയാണ് ന്യൂജേഴ്‌സിയിലെ 11-ാം ഡിസ്ട്രിക്റ്റ്. ഡെമോക്രാറ്റിക് പ്രൈമറിയിൽ 11 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. നിലവിൽ നാല് പേരാണ് മത്സരത്തിൽ മുൻപന്തിയിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻ യുഎസ് പ്രതിനിധിയായ ടോം മാലിനോവ്സ്കി ഫണ്ട് ശേഖരണത്തിൽ മുന്നിലാണ്. യുഎസ് സെനറ്റർ ആൻഡി കിമ്മിന്റെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. എന്നാൽ എഐപിഎസി പോലെയുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള എതിർപ്പും ഇദ്ദേഹം നേരിടുന്നു.

മുൻ ലെഫ്റ്റനന്റ് ഗവർണറും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ താഹേഷ വേ ആണ് അടുത്തത്. പാസായിക് കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റിയുടെയും ‘ഡെമോക്രാറ്റിക് ലെഫ്റ്റനന്റ് ഗവർണേഴ്‌സ് അസോസിയേഷന്റെയും’ പിന്തുണ ഇവർക്കുണ്ട്. എസ്സെക്‌സ് കൗണ്ടി കമ്മീഷണറായ ബ്രണ്ടൻ ഗിൽ ഗവർണർ ഫിൽ മർഫിയുടെയും എസ്സെക്‌സ് കൗണ്ടി ഡെമോക്രാറ്റുകളുടെയും പിന്തുണയുണ്ട്. പുരോഗമന ചിന്താഗതിക്കാരിയായ അനലീലിയ മെജിയ സെനറ്റർ ബേണി സാൻഡേഴ്‌സ്, എലിസബത്ത് വാറൻ എന്നിവരുടെ പിന്തുണയുണ്ട്. ചെറുകിട സംഭാവനകളിലൂടെയാണ് ഇവർ പ്രചാരണം നടത്തുന്നത്. കമ്മീഷണർ ജോൺ ബാർട്ട്‌ലെറ്റ്, സക് ബീച്ചർ, ജെ-എൽ കാവിൻ, കാമി ക്രോഫ്റ്റ്, ജെഫ് ഗ്രേസൽ, ജസ്റ്റിൻ സ്ട്രിക് ലാൻഡ്, അന്ന ലീ വില്യംസ് എന്നിവരാണ് മറ്റ് പ്രധാനികൾ.

ജീവിതച്ചെലവ്, കുടിയേറ്റ നിയമങ്ങൾ, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഡോണൾഡ് ട്രംപിനെതിരെയുള്ള പോരാട്ടത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും സ്ഥാനാർത്ഥികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഏപ്രിൽ 16-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ജോ ഹാത്ത്‌വേയെ നേരിടും. പരമ്പരാഗതമായി ഡെമോക്രാറ്റിക് അനുഭാവമുള്ള മണ്ഡലമായതിനാൽ ഇന്നത്തെ വിജയിക്ക് പൊതുതെരഞ്ഞെടുപ്പിൽ വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide