നേതാക്കൾ തമ്മിൽ പൊരിഞ്ഞ തർക്കം; എങ്കിലും മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തിൽ അമേരിക്കയും കൊളംബിയയും കൈകോർക്കുന്നു

വാഷിംഗ്ടൺ/ബൊഗോട്ട: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മിൽ കഴിഞ്ഞ വർഷം പരസ്യമായ വാക്പോരുകളിൽ ഏർപ്പെട്ടിരുന്നെങ്കിലും, മയക്കുമരുന്ന് കടത്തിനെതിരായ ഇരു രാജ്യങ്ങളുടെയും സംയുക്ത നീക്കം ശക്തമായി തുടരുന്നു. ലഹരിക്കടത്ത് തടയുന്നതിൽ തെക്കേ അമേരിക്കയിലെ ഏറ്റവും ശക്തമായ പങ്കാളിത്തമാണ് ഇപ്പോഴും ഈ രാജ്യങ്ങൾ തമ്മിലുള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയും കൊളംബിയൻ ദേശീയ പോലീസും തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ വിജയത്തിന് പിന്നിലെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനും കൊളംബിയൻ സേനയോടൊപ്പം ചേർന്ന് അമേരിക്കൻ ഏജന്റുകൾ പ്രവർത്തിക്കുന്നതിനും നിലവിൽ തടസ്സങ്ങളൊന്നുമില്ല. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം മാത്രം 446 ടൺ കൊക്കെയ്ൻ പിടിച്ചെടുക്കാൻ സാധിച്ചതായി കൊളംബിയൻ ബ്രിഗേഡിയർ ജനറൽ റിക്കാർഡോ സാഞ്ചസ്-സിൽവെസ്‌ട്രെ അറിയിച്ചു.

നിലവിൽ ഡി.ഇ.എയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദേശ ഓപ്പറേഷൻ നടക്കുന്നത് കൊളംബിയയിലാണ്. ഈ സഹകരണം നിലച്ചാൽ അത് മയക്കുമരുന്ന് മാഫിയകൾക്ക് കരുത്ത് പകരുമെന്നും രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ജനറൽ സാഞ്ചസ് മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഭിന്നതകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്നത് ആഗോള ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണ്ണായകമാണ്.

More Stories from this section

family-dental
witywide