
കാലിഫോർണിയ: അമേരിക്കയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്റ്റാർട്ടപ്പിൻ്റെ ‘ഷൂസ് വേണ്ട’ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ സമ്മിശ്രമ പ്രതികരണം. കാലിഫോർണിയ ആസ്ഥാനമായുള്ള, 29.3 ബില്യൺ ഡോളർ മൂല്യമുള്ള കർസർ എന്ന എഐ സ്റ്റാർട്ടപ്പിന് പുറത്ത് ജോലിക്കാരുടെ ചെരുപ്പുകൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഷൂസുകളുടെ ചിത്രം വൈറലായതോടെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിനോട് രസകരമായും വിമർശനാത്മകമായും പ്രതികരിച്ചു.
എഐ ഉപയോഗിച്ച് കോഡിംഗ് എളുപ്പമാക്കുന്ന കർസർ എന്ന സ്റ്റാർട്ടപ്പ് 2022-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാല് പൂർവ്വ വിദ്യാർത്ഥികൾ ചേർന്നാണ് സ്ഥാപിച്ചത്. കമ്പനിയുടെ നാല് സ്ഥാപകരിൽ ഒരാളായ അമാൻ സാഗർ ഇന്ത്യൻ വംശജനാണ്. ജീവനക്കാർക്കും സന്ദർശകർക്കും ഓഫീസിനുള്ളിൽ ഷൂസ് ധരിക്കാൻ അനുവാദമില്ല. പകരം സോക്സോ സ്ലിപ്പറുകളോ ഉപയോഗിക്കാം. സിലിക്കൺ വാലിയിൽ വർദ്ധിച്ചുവരുന്ന ഈ പ്രവണത, ഓഫീസിൽ വീടിന് സമാനമായ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാനാണെന്ന് കമ്പനി അവകാശപ്പെടുന്നു.
Funny that everyone in SF immediately knows which office this is pic.twitter.com/bp7Muk2v59
— Andre Landgraf (@andrelandgraf) February 24, 2026
സാൻ ഫ്രാൻസിസ്കോയിലെ ഒരു ഡെവലപ്പർ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുടെ പൂരമാണ്. “ഞാൻ ഇന്ത്യയിൽ നിന്നുള്ളയാളാണ്, ഞങ്ങൾ പോലും ജോലിസ്ഥലത്ത് ഇങ്ങനെ ചെയ്യാറില്ല” എന്ന ഒരു ഉപയോക്താവിൻ്റെ ഈ കമൻ്റ് ശ്രദ്ധിക്കപ്പെട്ടു. സാധാരണയായി ഇന്ത്യൻ വീടുകളിൽ ഷൂസ് പുറത്തിടാറുണ്ടെങ്കിലും ഓഫീസുകളിൽ ഇത്തരം രീതികൾ കുറവാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഷൂസുകൾ പുറത്തിട്ടിരിക്കുന്നത് കാണുമ്പോൾ ഇതൊരു ഹിന്ദു ക്ഷേത്രം പോലെയുണ്ടെന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. ഇത് സാൻ ഫ്രാൻസിസ്കോയിലെ ഏത് ഓഫീസാണെന്ന് അവിടെയുള്ള എല്ലാവർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും, ചിത്രത്തിൽ നിന്ന് തന്നെ അവിടുത്തെ ‘ഗന്ധം’ ഊഹിക്കാമെന്നും പരിഹാസരൂപേണ ചിലർ കുറിച്ചു.
All shoes out of the office; California’s $29.3 billion AI startup faces social media criticism















