
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ആക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും, തകർക്കപ്പെട്ട ഓരോ മണൽതരിക്കും പകരമായി പരിഹാരത്തുക ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആയത്തൊള്ള അലി ഖമേനിയുടെ വിയോഗത്തിന് ശേഷം ഇറാൻ്റെ പരമോന്നത നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന പ്രസ്താവനയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളാണ് ഖമനയിയുടെ പ്രസ്താവന സംപ്രേക്ഷണം ചെയ്തത്.
ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും പരിക്കേറ്റവർക്കും പകരമായി ശത്രുരാജ്യങ്ങളിൽ നിന്ന് കൃത്യമായ പരിഹാരത്തുക ഈടാക്കുമെന്ന് മൊജ്തബ ഖമേനി പറഞ്ഞു. ഈ തുക നൽകാൻ തയ്യാറായില്ലെങ്കിൽ ശത്രുരാജ്യങ്ങളുടെ അത്രത്തോളം തന്നെ മൂല്യമുള്ള സ്വത്തുക്കൾ നശിപ്പിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി.
ആക്രമണകാരികളെ ശിക്ഷിക്കുന്നതിൻ്റെ ഭാഗമായി ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത് ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കാം.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നമ്മെ ആക്രമിച്ചവർ ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകില്ല” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ സൈനിക നീക്കങ്ങൾ ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ്റെ ഈ പുതിയ പ്രഖ്യാപനം. ഖമനയിയുടെ ഈ കർശന നിലപാട് മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.
“America and Israel will be held accountable for every grain of sand they break”; Mojtaba Khamenei warns















