
വാഷിംഗ്ടൺ: ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ആണവ പ്രഹരശേഷിയുള്ള ‘മിനിറ്റ്മാൻ III’ (Minuteman III) മിസൈൽ അമേരിക്ക പരീക്ഷിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് അമേരിക്ക തങ്ങളുടെ മിനിറ്റ്മാൻ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. ഹിരോഷിമയിൽ പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള യുദ്ധമുനകൾ വഹിക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്.
ചൊവ്വാഴ്ച രാത്രി കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്ട്രൈക്ക് കമാൻഡ് മിസൈൽ വിക്ഷേപിച്ചത്. ഇത് ഒരു പതിവ് വിലയിരുത്തൽ പരിപാടിയുടെ ഭാഗമാണെന്നും നിലവിലെ യുദ്ധവുമായി ഇതിന് ഔദ്യോഗിക ബന്ധമില്ലെന്നും യുഎസ് സ്പേസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് മിസൈൽ വിജയകരമായി പതിച്ചു. ഏകദേശം 6,000 മൈൽ ദൂരപരിധിയുള്ള ഈ മിസൈലിന് മണിക്കൂറിൽ 15,000 മൈലിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അതായത് മിനിറ്റുകൾക്കുള്ളിൽ മറ്റ് ഭൂഖണ്ഡങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഇതിന് സാധിക്കും.
അതേസമയം, യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ വ്യാഴാഴ്ച ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ഇതോടെ ലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. ഇറാന് എതിരെയുള്ള വ്യോമാക്രമണം നിയന്ത്രിക്കാനുള്ള നീക്കം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാൻ്റെ ഈ നീക്കം. ഇതോടെ മിഡിൽ ഈസ്റ്റിൽ സംഘർഷം കൂടുതൽ ശക്തമായി തുടരുകയാണ്.
America tests Minuteman III, a nuclear-capable missile that can destroy targets in minutes















