
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിലുള്ള ലോറൻസ്വില്ലിൽ നടന്ന ദാരുണമായ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരയടക്കം നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് ഈ സംഭവമുണ്ടായത്. അറ്റ്ലാൻ്റ സ്വദേശിയായ വിജയ് കുമാർ (51) എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിജയ് കുമാറിൻ്റെ ഭാര്യയായ മീമു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് മരിച്ചത്.
കുടുംബ തർക്കത്തെത്തുടർന്നാണ് വെടിവെപ്പ് ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയും ഭാര്യയും തമ്മിൽ അറ്റ്ലാന്റയിലെ വീട്ടിൽ വെച്ച് തർക്കം തുടങ്ങുകയും പിന്നീട് ബന്ധുക്കളുടെ ലോറൻസ്വില്ലിലെ വീട്ടിലെത്തിയ ശേഷം വെടിവെപ്പ് നടക്കുകയുമായിരുന്നു.
വെടിവെപ്പ് നടക്കുമ്പോൾ വീട്ടിൽ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്.
അറ്റ്‌ലാൻ്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജയ് കുമാറിനെതിരെ കൊലപാതകം, ക്രൂരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്തിട്ടുണ്ട്.
An Indian woman and three relatives were shot dead by her husband during an argument in the United States.













