
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് (Anthropic), ചൈനയിലെ മൂന്ന് പ്രമുഖ എഐ ലാബുകൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ അത്യാധുനിക എഐ മോഡലായ ‘ക്ലോഡ്’ൽ നിന്ന് നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തിയെടുത്ത് ചൈന സ്വന്തം എഐ മോഡലുകളെ വികസിപ്പിക്കുന്നു എന്നാണ് പരാതി. ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
ഡീപ്‌സീക്, മിനിമമാക്സ്, മൂൺഷോട്ട് എഐ എന്നീ മൂന്ന് വമ്പൻ എഐ സ്റ്റാർട്ടപ്പുകൾക്കെതിരെയാണ് ആന്ത്രോപിക് ബ്ലോഗ് പോസ്റ്റിലൂടെ ആരോപണമുന്നയിച്ചത്. ഈ ലാബുകൾ ഏകദേശം 24,000 വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചതായും ക്ലോഡുമായി 16 ദശലക്ഷം (1.6 കോടി) സംഭാഷണങ്ങൾ നടത്തി ഡാറ്റ ചോർത്തിയതായും ആന്ത്രോപിക് അവകാശപ്പെടുന്നു.
ഡിസ്റ്റിലേഷൻ എന്നാൽ എന്ത്?
ഒരു ശക്തമായ എഐ മോഡൽ നൽകുന്ന ഉത്തരങ്ങൾ ഉപയോഗിച്ച് മറ്റൊരു ചെറിയ അല്ലെങ്കിൽ ശേഷി കുറഞ്ഞ എഐ മോഡലിനെ പരിശീലിപ്പിക്കുന്ന രീതിയാണിത്. സ്വന്തം മോഡലുകളുടെ ചിലവ് കുറഞ്ഞ പതിപ്പുകൾ നിർമ്മിക്കാൻ കമ്പനികൾ ഇത് ചെയ്യാറുണ്ടെങ്കിലും, എതിരാളികളുടെ ഡാറ്റ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ആന്ത്രോപിക് വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഡാറ്റ മോഷ്ടിച്ച് നിർമ്മിക്കുന്ന എഐ മോഡലുകളിൽ കൃത്യമായ സുരക്ഷാ കവചങ്ങൾ ഉണ്ടാവില്ല. ഇത് ജൈവായുധങ്ങൾ നിർമ്മിക്കാനോ സൈബർ ആക്രമണങ്ങൾ നടത്താനോ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ആന്ത്രോപിക് ഭയപ്പെടുന്നു.













