ജനീവ ചർച്ചകളിൽ അവ്യക്തത തുടരുന്നു, ഗൾഫ് മേഖലയിൽ യുദ്ധഭീതി വിതച്ച് ഇറാന്റെ സൈനികാഭ്യാസം; വാൻസിന്‍റെ നിർണായക പ്രതികരണം

ടെഹ്റാൻ: ജനീവയിൽ മൂന്നര മണിക്കൂർ നീണ്ട പരോക്ഷ ചർച്ചകൾക്ക് ശേഷം അമേരിക്കൻ-ഇറാൻ പ്രതിനിധികൾ മടങ്ങിയെങ്കിലും ചർച്ചകളിലെ പുരോഗതിയെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുന്നു. ആണവ പദ്ധതിയെക്കുറിച്ചാണോ അതോ ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചാണോ ഇരുപക്ഷവും സംസാരിച്ചതെന്ന് വ്യക്തമല്ല. ചർച്ചകൾക്കായി ചില ‘മാർഗ്ഗനിർദ്ദേശങ്ങളിൽ’ എത്തിയതായി ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി അവകാശപ്പെടുമ്പോൾ, ഇനിയും ഒട്ടേറെ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന ജാഗ്രത കലർന്ന പ്രതികരണമാണ് അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. എന്നാൽ ഈ ചർച്ചകൾ മേഖലയിലെ യുദ്ധഭീതി കുറയ്ക്കാൻ ഒട്ടും സഹായിച്ചിട്ടില്ലെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തന്നെ ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചുകൊണ്ട് ഇറാൻ നടത്തിയ സൈനികാഭ്യാസം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ക്രൂയിസ് മിസൈലുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ഈ പ്രകോപനം. നയതന്ത്രം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രസിഡന്റ് ഡോണൾഡ് ട്രംപിനുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ചർച്ചകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുടെ ‘റെഡ് ലൈനുകൾ’ അംഗീകരിക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വാൻസ് കൂട്ടിച്ചേർത്തു.

നയതന്ത്ര ശ്രമങ്ങൾ എത്രകാലം ട്രംപ് ഭരണകൂടം അനുവദിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ വർദ്ധിക്കുകയാണ്. ഇറാൻ സൈനികാഭ്യാസത്തിലൂടെ കരുത്ത് പ്രകടിപ്പിക്കുമ്പോൾ, മേഖലയിൽ അമേരിക്കയുടെ സൈനിക വിന്യാസവും സജീവമാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഒരു സൈനിക നീക്കത്തിനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ നടക്കുന്ന തുടർ ചർച്ചകൾ പശ്ചിമേഷ്യയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

More Stories from this section

family-dental
witywide