
ടെഹ്‌റാൻ: സാമ്പത്തിക തകർച്ചയിലും ആഭ്യന്തര പ്രക്ഷോഭങ്ങളിലും ഉലയുന്ന ഇറാൻ ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയുയർത്തി അമേരിക്കയുടെ പുതിയ സൈനിക നീക്കങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങൾ സർക്കാരിന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിനിടയിലാണ് ഏഴായിരം മൈലുകൾക്കപ്പുറം വെനസ്വേലയിൽ നടന്ന നാടകീയമായ യുഎസ് സൈനിക ഇടപെടൽ ഇറാനെ ഞെട്ടിച്ചിരിക്കുന്നത്.
ഇറാന്റെ അടുത്ത സഖ്യകക്ഷിയായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അർദ്ധരാത്രിയിൽ നടത്തിയ മിന്നൽ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം പിടികൂടി യുഎസിലേക്ക് കൊണ്ടുപോയ വാർത്തകൾ ഇറാനെ ഉലച്ചിട്ടുണ്ട്. വെനസ്വേലയിലെ ഈ സൈനിക വിജയത്തിന് പിന്നാലെ ഇറാന് നേരെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ ഇറാൻ അധികൃതർ ബലപ്രയോഗം നടത്തിയാൽ യുഎസ് ശക്തമായി പ്രതികരിക്കുമെന്ന് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ട്രംപ് ആവർത്തിച്ചു.
കഴിഞ്ഞ വേനൽക്കാലത്ത് ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ, വെനസ്വേലയിലെ അട്ടിമറിയും കൂടിയായതോടെ അമേരിക്കയുടെ നേരിട്ടുള്ള സൈനിക ഇടപെടൽ ഭീതിയിലാണ് ഇറാന്റെ നേതൃത്വം. ആഭ്യന്തര കലാപവും വിദേശ ഭീഷണിയും ഒരേസമയം നേരിടേണ്ടി വരുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഇപ്പോൾ കടന്നുപോകുന്നത്.









