
ന്യൂയോർക്ക്: അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ അതിശക്തമായ മഞ്ഞുവീഴ്ച ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചു. തിങ്കളാഴ്ച ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന-ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടമാവുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ 15 ഇഞ്ചിലധികം (38 സെന്റിമീറ്റർ) മഞ്ഞുവീഴ്ച രേഖപ്പെടുത്തി. വൈകുന്നേരത്തോടെ അഞ്ച് മുതൽ ആറ് ഇഞ്ച് വരെ കൂടുതൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു.
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി നഗരത്തിൽ അടിയന്തര യാത്രകൾക്കൊഴികെ പൂർണ്ണമായ യാത്രാ നിരോധനം ഏർപ്പെടുത്തി. “എല്ലാ ന്യൂയോർക്കുകാരും ദയവായി വീട്ടിൽ തന്നെ ഇരിക്കണം” എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഏകദേശം 5,700-ലധികം വിമാനങ്ങൾ റദ്ദാക്കി. റോഡുകളിൽ മഞ്ഞ് കുന്നുകൂടിയതോടെ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫിലാഡൽഫിയയിൽ ഒരു അടിയിലധികം മഞ്ഞ് വീണു. ബോസ്റ്റണിൽ ആറ് ഇഞ്ചോളം മഞ്ഞു വീഴ്ചയുണ്ടായി. ഡെലവെയർ, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് തുടങ്ങിയ ഇടങ്ങളിലും സ്ഥിതി സമാനമാണ്. മണിക്കൂറിൽ 40 മുതൽ 60 മൈൽ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് ‘വൈറ്റ്ഔട്ട്’ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് കാഴ്ചപരിധി കുറയ്ക്കുകയും അപകടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മണിക്കൂറിൽ 35 മൈലോ അതിലധികമോ വേഗതയിൽ കാറ്റ് വീശുകയും മൂന്ന് മണിക്കൂറിലധികം കാഴ്ചപരിധി കുറയുകയും ചെയ്യുമ്പോഴാണ് അതിനെ ‘ബ്ലിസാർഡ്’ എന്ന് വിളിക്കുന്നത്. നിലവിലെ കാറ്റിന്റെ വേഗതയും മഞ്ഞുവീഴ്ചയും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മഞ്ഞ് നീക്കം ചെയ്ത് നഗരം സാധാരണ നിലയിലാകാൻ ഏകദേശം ഒരാഴ്ചയെങ്കിലും എടുത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.















