യൂറോപ്യൻ രാജ്യങ്ങളടക്കം മടിച്ച് മടിച്ച് മാറി നിൽക്കുന്നു! ട്രംപിന്‍റെ ‘ബോർഡ് ഓഫ് പീസ്’ സമിതിയുടെ ആദ്യ യോഗം ഫെബ്രുവരി 19ന്, ആശങ്കകളും ഒരുപാട്

വാഷിംഗ്ടൺ: ലോകത്തിലെ വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഫെബ്രുവരി 19-ന് വാഷിംഗ്ടണിൽ ചേരും. മുമ്പ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്നറിയപ്പെട്ടിരുന്ന ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ ആണ് ഈ യോഗത്തിന്റെ വേദി.

ആദ്യം ഗാസയുടെ പുനർനിർമ്മാണത്തിനായി പ്രഖ്യാപിച്ച ഈ സമിതി, പുതിയ ചാർട്ടർ പ്രകാരം ലോകത്തെവിടെയുമുള്ള സംഘർഷങ്ങളിൽ ഇടപെടാനുള്ള അധികാരം നേടിയിരിക്കുന്നു. എന്നാൽ, നിലവിലെ ചാർട്ടറിൽ ഗാസയെക്കുറിച്ച് പ്രത്യേക പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്. ഏകദേശം 24 രാജ്യങ്ങൾ ഇതിനകം ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഘടനയിൽ ചേരാൻ സമ്മതം അറിയിച്ചെങ്കിലും ഇതുവരെ ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ല.

അമേരിക്കയുടെ പല യൂറോപ്യൻ സഖ്യകക്ഷികളും ഈ സംരംഭത്തിൽ ചേരാൻ മടി കാണിക്കുകയാണ്. ഐക്യരാഷ്ട്രസഭയ്ക്ക് ബദലായി ട്രംപ് ഒരു പുതിയ സംവിധാനം കൊണ്ടുവരാൻ ശ്രമിക്കുന്നതായാണ് പലരും വിലയിരുത്തുന്നത്. ആദ്യ യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സമാധാന പ്രവർത്തനങ്ങൾക്കായി വൻ തോതിലുള്ള ധനസമാഹരണമാണ്. പ്രസിഡന്റ് ട്രംപ് തന്നെ അധ്യക്ഷത വഹിക്കുന്ന ഈ ബോർഡിന് യുഎൻ സുരക്ഷാ കൗൺസിലിനോട് സാമ്യമുള്ള അധികാരങ്ങൾ നൽകാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ വിഷയം തുടങ്ങിയവയിൽ ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Also Read

More Stories from this section

family-dental
witywide